കൊച്ചി: നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി ഐ സുധീറിനെതിരായി എഫ് ഐ ആര്‍. മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത് സി ഐ സുധീറിന്റെ പെരുമാറ്റമാണെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് മോഫിയയെയും ഭര്‍ത്താവിനെയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സംസാരത്തിനിടെ ദേഷ്യം വന്ന മോഫിയ ഭര്‍ത്താവിന്റെ കരണത്തടിക്കുകയും ഇതുകണ്ട സി ഐ മോഫിയയോട് കയര്‍ത്തുസംസാരിക്കുകയും ചെയ്തു. സി ഐയില്‍ നിന്ന് ഒരിക്കലും നീതി ലഭിക്കില്ലെന്ന മനോവിഷമമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉച്ചക്ക് 12 മണി മുതല്‍ ആറ് മണിവരെയുളള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് എഫ് ഐ ആറില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം മോഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി ഐ സുധീറിനെ സസ്പെന്‍റ് ചെയ്തിരുന്നു. മോഫിയ പര്‍വീണ്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഒക്ടോബർ 29- ന് പരാതി ഡി വൈ എസ് പി, സി ഐയ്ക്ക് കൈമാറിയിരുന്നുവെന്നും കേസ് എടുക്കാതെ 25 ദിവസം മനപൂര്‍വ്വം വൈകിപ്പിച്ചുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോർട്ടില്‍ നിന്നും വ്യക്തമാണ്.