മുന്നൂറ് ആണ്ടുകൾ ഉറങ്ങിപ്പോയ 7 യുവാക്കൾ!
ജോർദാനിലെ അമ്മാനിൽ നിന്ന് സഹാബ് എന്ന ചെറുപട്ടണത്തിലേക്ക് യാത്ര ചെയ്യുമ്പോൾ അൽ റജീബ് എന്ന ചെറിയ ഗ്രാമം കാണാം. പാതയോരത്ത് ഒരു ഫലകത്തിൽ സെവൻ സ്ലീപേഴ്സ് കേവ് ( ഉറങ്ങുന്നവരുടെ ഗുഹ ) എന്ന് എഴുതി വച്ചിരിക്കുന്നു. ഇതിഹാസവും വർത്തമാനവുമായി സംവദിക്കുന്ന ഒരു ചരിത്ര ഭൂമിയാണത്. മുന്ന് നൂറ്റാണ്ടുകള്‍ ഒരു ഗുഹയ്ക്കകത്ത് ഉറങ്ങിപ്പോയ ഏഴ് ക്രിസ്ത്യൻ യുവാക്കളുടെ കഥയാണതിന് പറയാനുള്ളത്. ബൈബിൾ കഥകളിലും ഖുറാനിലെ സൂറത്തുല്‍ കഹ്ഫിലും (01-17) ഈ ഗുഹയെ പറ്റി പരാമർശം ഉണ്ട്. ‘കഹ്ഫ്’ എന്ന വാക്കിന് ഗുഹ എന്നാണര്‍ത്ഥം. ഖുറാനിൽ 9 മുതല്‍ 26 കൂടിയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ച് വിവരിക്കുന്നുമുണ്ട്.
ആരായിരുന്നു ആ യുവാക്കൾ?
ആരായിരുന്നു ആ ഏഴ് യുവാക്കൾ എന്നതിനെ സംബന്ധിച്ച് സൂചനകളുണ്ട്. അവരുടെ പേരുകളിൽ ചെറിയ മാറ്റങ്ങളുണ്ടെങ്കിലും ഖുറാൻ പ്രകാരം അവർ എ ഡി- 250 കാലഘട്ടത്തിൽ റോമൻ ചക്രവർത്തിയുടെ ഗവർണറായിരുന്ന ഡസിയസിന് കീഴിൽ ജീവിച്ചിരുന്ന ക്രിസ്ത്യൻ യുവാക്കളാണ്. വാമൊഴിയും വരമൊഴിയും പ്രകാരം മക്‌സാൽമിയ, മാർട്ടിനസ്, കസ്തൂനസ്, ബൈറൂനു, ഡാനിമസ്, യത്ബുനസ്, തംലിക എന്നിവരായിരുന്നു ആ ആത്മസുഹൃത്തുക്കൾ.
അവര്‍ എങ്ങിനെയാണ് ഗുഹയിലെത്തിയത്?
എന്തുകൊണ്ടാണ് നാടുവിട്ടു റോമാ ചക്രവർത്തിമാരുടെ ഭരണത്തിൻ കീഴിൽ ഡെസിയൂസ് റോമൻ വിശ്വാസ പ്രമാണങ്ങൾ ക്രിസ്ത്യൻ യുവാക്കളിൽ അടിച്ചേൽപ്പിച്ചു. എന്നാൽ അവർ ഭരണകൂട കൽപ്പനകൾ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. യുവാക്കൾ രക്ഷതേടി പലായനം ചെയ്തു. അങ്ങനെ അവർ ഒരു ഗുഹയിൽ അഭയം തേടി. അവർക്ക് വഴികാട്ടിയായി ഒരു നായയും ഒപ്പം ചേർന്നു. താമസിയാതെ ആ യുവാക്കൾ ഗുഹയിൽ കിടന്ന് ഉറങ്ങിപ്പോയി. 309 വർഷങ്ങൾ നീണ്ട ഉറക്കം!..
ദീർഘകാലത്തെ കുംഭകർണ സേവയ്ക്കുശേഷം അവർ ഉറക്കമുണർന്നു. ഒറ്റ രാത്രിയിലെ ഉറക്കം പോലെയെ അവർക്കത് തോന്നിയുള്ളൂ. വിശന്നു വലഞ്ഞപ്പോൾ യുവാക്കളിൽ ചിലർ കൈവശമുള്ള റോമൻ നാണയങ്ങളുമായ് അന്നംതേടി പുറത്തിറങ്ങി. അപ്പോഴാണ് കഥയും കാലവുമെല്ലാം മാറിപ്പോയ കാര്യം അവരറിഞ്ഞത്. 'നാടും നഗരവും അടിമുടി വ്യത്യാസപ്പെട്ടിരിക്കുന്നു. ഭയം കാരണം അദ്യം അവരൊന്നും മിണ്ടിയില്ല. കടയിലെത്തിയപ്പോൾ. കള്ളി വെളിച്ചത്തായി. കൈമാറിയ നാണയത്തിൽ കടക്കാരന് സംശയം തോന്നി. പഴയ നാണയങ്ങൾ ! മൂല്യമേറെയുള്ള പുരാതന നാണയങ്ങൾ കൈവശമുള്ള നിധി സൂക്ഷിപ്പുകാരായ യുവാക്കളെപ്പറ്റി വാർത്ത പരന്നു. വിവരം പുതിയ രാജാവിൻ്റെ ചെവിയിലുമെത്തി. പേടിക്കാനൊന്നുമില്ല. മൂന്നുനൂറ്റാണ്ടുകള്‍ കടന്നുപോയപ്പോഴേക്കും രാജ വംശത്തിൻ്റെ പ്രമാണങ്ങളിൽ സമൂലമായ മാറ്റങ്ങള്‍ വന്നിരുന്നു. വിശ്വാസ പ്രമാണങ്ങളും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു.
മാറിയ സ്ഥലകാല രാശിയില്‍ നേരത്തെ പലായനം ചെയ്ത യുവാക്കളുമായി നാട് ഐക്യപ്പെട്ടു. സ്ഥലവും കാലവും നിയമവും വിശ്വാസങ്ങളും ഭാഷാപ്രയോഗങ്ങളും രാജാവും രാജഭരണ രീതിയും എല്ലാം അടിമുടി മാറിപ്പോയ ആ സ്വപ്നലോകത്ത്, ആ യുവാക്കള്‍ മാത്രം ആരോടും പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഏകാന്തത അനുഭവിച്ചു. അവര്‍ ഉറങ്ങുന്നതിന് മുന്‍പ് കണ്ട സകലരും മരിച്ചുമണ്ണടിഞ്ഞിട്ടുപോലും നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. അത്ഭുതം കാണാന്‍, അവരെ കാണാന്‍ രാജാവുള്‍പ്പെടെ നാടോന്നാകെ എത്തി!. പക്ഷേ അമ്പരപ്പോടെ തിരികെ ഗുഹയിലെത്തിയ യുവാക്കൾ അവിടെ വെച്ച് തന്നെ നിത്യമായ നിദ്രയില്‍ വില്യം പ്രാപിച്ചു.
അൽ റജിബിലെ 7 കബറിടങ്ങള്‍
ഇപ്പോള്‍ 'അൽ റജിബ്' തിരുശേഷിപ്പുകളും പ്രകൃതിഭംഗിയും ഏറെയുള്ള ഗ്രാമം തന്നെയാണ്. നഗരവൽക്കരണത്തിലേക്കുള്ള പാതയിലാണെങ്കിലും ഗ്രാമീണതയുടെ കെട്ടുപാടുകൾ പൊട്ടിക്കാൻ ഈ ചരിത്രഭൂമിയ്ക്ക് കഴിഞ്ഞിട്ടില്ല. പഴയ പള്ളിയുടെ അവശിഷ്ടങ്ങളും, ബൈസൻ്റയിൻ കാലത്തെ ശ്മശാനവും ഇന്നും ഈ പ്രദേശത്ത് സംരക്ഷിപ്പെട്ടിരിക്കുന്നത് കാണാം. അതിലേറ്റവും പ്രധാനം ഏഴു യുവാക്കളുടെയും ഒരു നായയുടേയും ഭൗതിക ശരീരത്തിൻ്റെ ശേഷിപ്പുകളാണ്. ഒരു വലിയ ഗുഹയിലേക്ക് തവിട്ടുനിറത്തിലുള്ള വാതിൽ കടന്നുവേണം അകത്ത് കയറാൻ ! അതിൻ്റെ ഒരു ഭാഗത്ത് 4 പേരുടെയും മറുഭാഗത്ത് 3 പേരുടെയും ശവകുടീരങ്ങൾ കാണാം. ചെറിയ സുഷിരങ്ങളിലൂടെ മഖ്ബറയിലേക്ക് നോക്കുമ്പോൾ മനുഷ്യ അസ്ഥികളുടെ വിചിത്രമായ ശേഖരം ഇപ്പോഴും ദൃശ്യമാണ്. ഇതിനോട് ചേർന്ന് മനോഹരമായ പള്ളിയും, ഗ്രന്ഥശാലയും പണികഴിപ്പിച്ചിട്ടുണ്ട്.
ഇന്നും ഒരു പൌരാണിക പുരാവസ്തുകേന്ദ്രത്തിന്റെ പ്രാധാന്യത്തോടെ 'സൂറ അൽ കഫ്' സംരക്ഷിയ്ക്കപ്പെടുന്നു. എന്നാൽ തുർക്കിയിലും ഇതുപോലെയുള്ള 'സെവൻ സ്ളീപേഴ്സ് കേവ്' ഉണ്ടെന്ന വാദമുണ്ട്. എന്തായാലും ഭൂതകാലത്തെ വർത്തമാനവുമായി ബന്ധിപ്പിക്കാനുള്ള ഒരു പ്രതീകം തന്നെയാണ് അൽ റജീബിലെ ഗുഹ. ഏഴ് യുവാക്കളുടെയും നായയുടെയും ഐതിഹ്യകഥ ഭാരതകഥയുടെ അവസാന രംഗത്തെ എന്തുകൊണ്ടോ മനസ്സിലേക്ക് പുനരാനയിച്ചു. ഇഹലോകവാസം കഴിഞ്ഞുള്ള അവസാന യാത്ര എഴുപേരടങ്ങിയതായിരുന്നു. പഞ്ചപാണ്ഡവരും, പാഞ്ചാലിയും, ഒരു നായയുമായിരുന്നു സ്വര്‍ഗ്ഗരാജ്യത്തേക്കുള്ള അവസാന യാത്രയില്‍ ഉണ്ടായിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക