കൊവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്രസഭ. കൊവിഡിന് അതിരുകളില്ലെന്നും യാത്രാവിലക്കുകള്‍ അന്യായമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 'അതിരുകളില്ലാത്ത വൈറസാണിത്. ഏതെങ്കിലും ഒരു പ്രദേശത്തിനോ രാജ്യത്തിനോ യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് വൈറസ് പടരാതിരിക്കില്ല. ഇത് അന്യായമാണെന്നുമാത്രമല്ല ഫലപ്രദമല്ലാത്ത രീതിയുമാണ്. യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തുന്നതിനുപകരം യാത്രക്കാര്‍ക്കുളള പരിശോധന വര്‍ധിപ്പിക്കുകയാണ് ചെയ്യേണ്ടത്' -അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
സൗത്ത് ആഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രതികരണം. പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയല്ല, ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാർക്ക് വിലക്കേർപ്പെടുത്തുകയല്ല, പരിശോധന വര്‍ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും അന്റോണിയോ ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സൗത്ത് ആഫ്രിക്കയില്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്തരുതെന്ന് പ്രസിഡന്റ് സിറില്‍ റമഫോസ അഭ്യർത്ഥിച്ചിരുന്നു. യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തിയ നടപടി നീതിരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഗതാഗത സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടിവരികയാണെന്നും ഒമൈക്രോണ്‍ വകഭേദത്തെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട വികസിത രാജ്യങ്ങള്‍ എന്ന് അവകാശപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ അതിന്‍റെ ഉത്തരവാദിത്തംകൂടെ ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണെന്നും റമഫോസ പറഞ്ഞിരുന്നു.