ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സി പി എം നേതാവ് പി ജയരാജന്‍. എല്‍ ഡി എഫ് സര്‍ക്കാരും, സിപിഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം ആര്‍ എസ് എസിന്‍റെ ഒരു അജണ്ടയും സംസ്ഥാനത്ത് നടപ്പാവില്ല. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗിന്‍റെ ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് ഇത്തരത്തിലൊരു അവസരമുണ്ടാക്കി കൊടുത്തതെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഞ്ചുനേരം നിസ്‌കരിക്കാന്‍ പളളികളൊന്നും കാണില്ലെന്നും ബാങ്കുവിളികള്‍ കേള്‍ക്കില്ലെന്നും ആക്രോശിച്ചുകൊണ്ട് ബിജെപി വര്‍ഗ്ഗീയ വാദികള്‍ ഇന്നലെ തലശ്ശേരി ടൌണില്‍ പ്രകടനം നടത്തിയിരുന്നു. സംഭവവുമായി ബന്ധപെട്ട് കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം ബി. ജെ. പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി. തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപി ക്കാർ ഓർക്കണം. അത് ബിജെപി രൂപപ്പെടുന്നതിന് മുൻപുള്ളതാണ്.
അവരുടെ ആത്മീയ ആചര്യന്മാരായ ആർഎസ്സഎസ്സ് നടത്തിയ 1971 ലെ തലശ്ശേരി വർഗീയ കലാപമായിരുന്നു അത്. അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐ എം ന്റെ കരുത്ത് RSS കാർക്ക് ബോധ്യമായത്. മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള RSS പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദ്ദം പുനർസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനം.
LDF സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തത്. ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക