കോഴിക്കോട്: വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ടന്ന് സമസ്ത. പള്ളികള്‍ ആദരിക്കപ്പെടേണ്ടയിടമാണ് ജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ മാത്രം പ്രതിഷേധത്തിലേക്ക് കടന്നാല്‍ മതിയെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. വഖഫ് നിയമനം പി എസി ക്ക് വിട്ട തീരുമാനം പിന്‍വലിക്കുകയും നിലവിലെ രീതി തുടരുകയുമാണ് നല്ലതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
വഖഫ് പവിത്രമായ കാര്യമാണ്. അത് ഉള്‍കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. പി എസ് സിക്ക് വിട്ട തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. സർക്കാറിന്‍റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്‍റെ മുമ്പിലും സമസ്തയുണ്ടാകും. - ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
പള്ളികളില്‍ കൂടിയാകരുത് പ്രതിഷേധത്തിന്‍റെ തുടക്കം. അത് അപകടം ചെയ്യും. പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയില്‍ പ്രതിഷേധിക്കേണ്ട കാര്യങ്ങള്‍ വരുമ്പോള്‍ മാത്രമേ ഇത്തരം ആഹ്വാനങ്ങള്‍ക്ക് പ്രസക്തിയുള്ളൂ. വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് മതസംഘടനകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കേണ്ടന്ന നിലപാടിലാണ് സമസ്ത.