ഈ മൂന്നാം ലോക യുദ്ധത്തില്‍ അമേരിക്ക എവിടെയാണ്
ലോകം കൊറോണ (കോവിഡ്19) ക്കെതിരെ ചെറുത്തു നില്‍ക്കുമ്പോള്‍ മുന്നണിയില്‍ അമേരിക്കയുടെ അഭാവം ശ്രദ്ധേയമാകുന്നു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം എവിടെയും കയറി ഇടപെട്ടിരുന്ന രാഷ്ട്രമാണ്. ലോക പൊലീസ് എന്നാണ് വിളിപ്പേര്. എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ പ്രത്യേകാധികാരമുള്ള അതീതശക്തി എന്നായിരുന്നു ഭാവം. മൂന്നാം ലോകയുദ്ധത്തില്‍ അവരെവിടെപ്പോയി ?
ഇറ്റാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്സിന്‍റെ ഡയറക്ടര്‍ നതാലി തോച്ചി പറയുന്നത് നോക്കൂ. ''അമേരിക്കയെ പൊതുചര്‍ച്ചാ വേദികളിലൊന്നും കാണുന്നില്ല. ഒരു പക്ഷെ ഭൂപടത്തില്‍നിന്നുതന്നെ അപ്രത്യക്ഷമായി. പകരം ചൈനയുടെ സാന്നിദ്ധ്യം പ്രകടമായിരിക്കുന്നു.''.
ചൈനയിലും യൂറോപ്പിലും കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ അത് അമേരിക്കയിലേക്ക് വരില്ലെന്ന അമിതമായ ആത്മവിശ്വാസമാണ് ട്രംപ് പുലര്‍ത്തിയത്. പ്രതിരോധ നടപടികളൊന്നും കൈക്കൊണ്ടില്ല. ചൈനാവൈറസ്സെന്നു വിളിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ വിളിപ്പേര് ഏറ്റെടുക്കാന്‍ അമേരിക്കന്‍ പക്ഷത്തുള്ള രാഷ്ട്രങ്ങള്‍ തന്നെ വൈമുഖ്യം കാണിച്ചു.
ചൈനയ്ക്കു ശേഷം യൂറോപ്പില്‍ വലിയ ആഘാതമേല്‍പ്പിച്ച കോവിഡ് കടന്നാക്രമണം അമേരിക്കയിലെത്തുമ്പോള്‍ കൊടുങ്കാറ്റായി. മറുമരുന്ന് ഞങ്ങള്‍ കണ്ടെത്തിയെന്ന് വീമ്പു പറഞ്ഞ ട്രംപ് പരിശോധനാ കിറ്റ് തരുമോയെന്ന് ദക്ഷിണ കൊറിയയോട് ചോദിക്കുന്നതാണ് പിന്നീടു കണ്ടത്. അപ്പോഴാവട്ടെ, ചൈനയും ക്യൂബയും മരുന്നും പരിചരണവും നല്‍കാന്‍ യൂറോപ്പിലേക്ക് കുതിച്ചെത്തിയിരുന്നു.
തീവ്ര വലതുനേതാക്കള്‍ തുറന്നു കാട്ടപ്പെടും ; ലോകത്തെ സംബോധന ചെയ്യാന്‍ അവര്‍ക്ക് വിഭവ ശേഷിയില്ല
കൊറോണയ്ക്കെതിരായ ലോകയുദ്ധം നയിക്കാന്‍ ട്രംപിന്റെ അമേരിക്കയില്ല. തകരുന്ന ഒന്നാംലോക സമ്പദ്ഘടനക്ക് ഇമവെട്ടാതെ കാവല്‍ നില്‍ക്കുകയാണ് ട്രംപ്. 2014-ല്‍ ആഫ്രിക്കയില്‍ എബോള പരന്നപ്പോള്‍ അടിയന്തിര സഹായവുമായി അമേരിക്കയാണ് മുന്നിലുണ്ടായിരുന്നത്. ആ ലോകചിത്രമാണ് മാറിയത്. ഐക്യരാഷ്ട്ര സഭാ വേദികളിലും ജി - സെവന്‍ രാജ്യങ്ങളിലും അമേരിക്കന്‍ ശബ്ദം ഇത്രത്തോളം ദുര്‍ബ്ബലമായ മറ്റൊരു സന്ദര്‍ഭമുണ്ടായിട്ടില്ല.
അമേരിക്കന്‍ പൗരജീവിതത്തെ ട്രംപ് വലിയ അപകടത്തിലാണ് എത്തിച്ചത്. വിഡ്ഢിത്തങ്ങളും വീരവാദങ്ങളും തെറ്റായ വിവരങ്ങളും ഇങ്ങനെ വിളിച്ചു പറയുന്ന ഒരു നേതാവിനെയും ലോകം കണ്ടിട്ടില്ല. ''കോവിഡ് അത്ഭുതകരമായി അപ്രത്യക്ഷമാവും, നിങ്ങള്‍ കണ്ടോളൂ'' എന്നൊക്കെയാണ് തട്ടിവിട്ടത്. എബോള വൈറസിന്‍റെ വ്യാപനകാലത്ത് ഒബാമാ ഭരണകൂടം പ്രസിദ്ധപ്പെടുത്തിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറത്തെടുത്തില്ല. പുതിയ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതുമില്ല. ബ്രസീല്‍ പ്രസിഡണ്ട് ബൊള്‍സനാരോയുടെ വിവരശൂന്യത ട്രംപിലും കണ്ടു. ആര് ആരില്‍ നിന്നു പഠിച്ചു എന്നേ നോക്കേണ്ടതുള്ളു.
തീവ്ര വലതുപക്ഷ ഭരണാധികാരികളെല്ലാം തുറന്നുകാട്ടപ്പെടുകയാണ്. ആധുനിക ലോകത്തെ അഭിസംബോധന ചെയ്യാനുള്ള വിഭവശേഷി അവര്‍ക്കില്ല. അതിന്‍റെ ദുരന്തം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ജനങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. രോഗകാലം ലോകക്രമത്തെ അടിമുടി പിടിച്ചുലയ്ക്കുകയാണ്. അതിന്‍റെ അനുരണനവും പ്രതിഫലനവും എല്ലാ രാജ്യങ്ങളിലും ചെന്നെത്തും. നാം ഒരു യുഗപരിവര്‍ത്തനത്തിന്‍റെ ഘട്ടത്തിലാണെന്നു വേണം മനസ്സിലാക്കാന്‍.