വെടിവെച്ചുകൊന്നത് പതിനാല് ഇന്ത്യന്‍ പൗരന്മാരെയാണ്. നാഗാലാന്റിലെ ഗ്രാമീണരെ. ഖനിത്തൊഴിലാളികളെ. പകല്‍ മുഴുവന്‍ അദ്ധ്വാനിച്ച ക്ഷീണത്തോടെ അവര്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നില്ല. അവര്‍ ആരെയും ഭീഷണിപ്പെടുത്തിയില്ല. സൈന്യത്തോടു കയര്‍ത്തില്ല. പക്ഷേ, സൈന്യത്തിന് കലഹവാഞ്ജയും പകയുമുണ്ടായി. ഇന്ത്യയുടെ അവകാശികളെ സൈന്യം അന്യരാക്കി. തീവ്രവാദികളും രാജ്യദ്രോഹികളുമാക്കി.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അശാന്തി പടര്‍ത്തുന്നതില്‍ കുറെ കാലമായി ഇന്ത്യന്‍ സൈന്യം മത്സരിക്കുന്നുണ്ട്. ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഉടുതുണിയുരിഞ്ഞ് സ്ത്രീകള്‍ കലഹിച്ചതു നാം കണ്ടതാണ്. ഇപ്പോള്‍, അദ്ധ്വാനിക്കുന്ന, രാഷ്ട്രനിര്‍മ്മാണം നടത്തുന്ന തൊഴിലാളികളെ തീവ്രവാദികളെന്നു ശങ്കിച്ചു വെടിവെച്ചു കൊന്നിരിക്കുന്നു.
ബാബറിമസ്ജിദ് തകര്‍ത്തതിന്റെ മുപ്പതാം വര്‍ഷം പിറക്കുന്നതിനു മുമ്പത്തെ നാള്‍ അതിക്രമത്തിന്റെ സന്തതിയായ ഒരു ഭരണകൂടം രാഷ്ട്രത്തിന് പുതിയ ആഘാതം ഏല്‍പ്പിച്ചിരിക്കുന്നു. ഒരുമയുടെ പാട്ടുകളെല്ലാം പിച്ചിച്ചീന്തപ്പെടുന്നു. കലഹത്തിന്റെയും വിഭജനത്തിന്റെയും ശക്തികളെ വളര്‍ത്തിയെടുക്കുകയാണ്.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പുലര്‍ത്തേണ്ട ജാഗ്രത കൈമോശം വരുന്നു. ബന്ധുക്കള്‍ ശത്രുക്കളും ശത്രുക്കള്‍ ബന്ധുക്കളുമാവുന്നു! ഹിംസയുടെ രാഷ്ട്രീയം അതിന്റെ തനിനിറം പുറത്തിടുന്നു. ഇന്ത്യയെ ശത്രുരാജ്യമായി കാണാന്‍ ഒരു ജനതയെ പ്രേരിപ്പിക്കുന്നു. ഇന്ത്യന്‍ പട്ടികളേ, കടക്കു പുറത്തെന്ന് വിളിച്ച ഒരു സംസ്ഥാനത്തെ അനുഭവം നാം മറന്നിട്ടില്ല. പ്രത്യേകാവകാശമുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെയെല്ലാം സൈന്യം കീറിമുറിക്കുന്നു. അത് കാശ്മീരിലായാലും മണിപ്പൂരിലായാലും നാഗാലാന്റിലായാലും സകല അതിരുകളും ഭേദിക്കുന്നു. ജനാധിപത്യത്തെ വെറും നോക്കുകുത്തിയാക്കുന്നു.
ഹിംസയില്‍ അഭിരമിക്കുന്ന പിന്‍നോക്കി രാഷ്ട്രീയവും അതിന്റെ ഭരണകൂടവും ജനങ്ങളോടുള്ള യുദ്ധത്തിലാണ്. ജനാധിപത്യം പുനസ്ഥാപിക്കുക എന്നത് ജനങ്ങളുടെ മാത്രം ഉത്തരവാദിത്തമാകുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക