ബര്‍മ: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയും നോബല്‍ സമ്മാന ജേതാവുമായ ഓങ് സാന്‍ സൂചിക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മര്‍ കോടതി. സൂചിയുടെ മുന്‍ ഉപദേശകനായിരുന്ന സീന്‍ ടര്‍ണലിനെതിരേ നല്‍കിയ കുറ്റപത്രത്തിന്‍റെ ഭാഗമായും ഓങ് സാന്‍ സൂചിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് സീന്‍ ടെര്‍ണലിനെതിരേ പട്ടാളം ആരോപിക്കുന്നത്. നിയമവിരുദ്ധമായി വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു, രാജ്യത്തിന്‍റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വിട്ടു എന്നിവയാണ് സൂചിക്കെതിരേയുള്ള പ്രധാനകേസുകള്‍.
ഓങ് സാന്‍ സൂചിക്കെതിരെ 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കേസുകള്‍ എല്ലാം തന്നെ ഓങ് സാന്‍ സൂചി നിഷേധിക്കുകയും ചെയ്തു. ഈ കേസുകൾ അടിസ്ഥാന രഹിതമാണെന്നും സൈന്യം അധികാരം ഉറപ്പിക്കുമ്പോൾ തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനും ജയിലില്‍ അടക്കാനും ആദ്യം മുതല്‍ ശ്രമിച്ചിരുന്നുവെന്നും ഓങ് സാന്‍ സൂചി പറഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നാണ് ഓങ് സാന്‍ സൂചിയെ ജയിലിലേക്ക് മാറ്റുകയെന്നതിനെക്കുറിച്ച് യാതൊരു വിവരവും പുറത്ത് വിട്ടില്ല .
കഴിഞ്ഞ വർഷം മ്യാന്മറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സൂചിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എൻഎൽഡി) വൻ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു. ഓങ് സാന്‍ സൂചി ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയെന്ന് ആരോപിച്ച് 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷമായി വീട്ടുതടങ്കലിലാണ്. മലേഷ്യൻ നിയമസഭാംഗവും ആസിയാൻ പാർലമെന്റേറിയൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സിന്‍റെ (എപിഎച്ച്ആർ) ചെയർമാനുമായ ചാൾസ് സാന്‍റിയാഗോ ഓങ് സാന്‍ സൂചിക്കെതിരെയുള്ള പട്ടാള നടപടിയെയും കോടതി വിധിയെയും അപലപിച്ചു. നീതിയുടെ പരിഹാസമെന്നാണ് അദ്ദേഹം കോടതി വിധിയെ വിശേഷിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ ഫെബ്രുവരിയില്‍ ആന്‍ സാങ്ങ് സൂചിയെയും പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പട്ടാളത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 500 പേരെയെങ്കിലും സൈന്യം വെടിവച്ചുകൊന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.