തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്. ഈ മാസം 9-ന് ലീഗിന്‍റെ വഖഫ് സംരക്ഷണ സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാർ സമസ്തയുമായി ചർച്ച നടത്തിയത്. വഖഫ് നിയമനം പി എസ് സിക്ക് വിട്ട തീരുമാനം റദ്ദാക്കണമെന്നാണ് സമസ്ത ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ല. വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. അത്തരം ആശങ്കകൾ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു.
മുന്‍പോട്ട് വെച്ച ആവശ്യത്തില്‍ നിന്ന് സമസ്ത പിന്നോട്ട് പോയിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും നേതാക്കൾ പറഞ്ഞു. വിഷയത്തിൽ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വഖഫ് പ്രശനത്തില്‍ പ്രതിഷേധം ഉയർത്തിയ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകളെയൊന്നും സര്‍ക്കാര്‍ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് മതസംഘടനകളോട് പ്രക്ഷോഭത്തിനിറങ്ങാന്‍ മുസ്ലിം ലീഗ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാരിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കേണ്ടന്ന നിലപാടായിരുന്നു സമസ്ത സ്വീകരിച്ചത്.