സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗത്തിൽ വേദന പങ്കുവെച്ച് നടൻ മമ്മൂട്ടി. തീർത്തും അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ മരണം എന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.'തീർത്തും ഞെട്ടിപ്പിക്കുന്നതും അവിശ്വസനീവുമാണ് രാഷ്ട്രത്തിന്റെ ധീരനായ സൈനീക ജനറൽ ബിപിൻ റാവത്തിനും ശ്രീമതി മധുലിക റാവത്തിനും സല്യൂട്ട്. ഈ ദാരുണമായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു', മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ബിപിൻ റാവത്തിന്റെ വിയോഗത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ തുടങ്ങി സിനിമ മേഖലയിലെ നിരവധിപ്പേർ അനുശോചനം അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് മോഹൻലാൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളും പ്രവർത്തനങ്ങളും രാഷ്ട്രത്തിന് എന്നും മുതൽക്കൂട്ടാണ് എന്നും മോഹൻലാൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിക്ക് കുനൂരില്‍ വെച്ചാണ് ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പെട്ടത്. തകര്‍ന്നു വീണയുടന്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് നാല് പേരെ ദ്രുതഗതിയില്‍ പുറത്തെത്തിക്കാന്‍ സഹായിച്ചതെന്നാണ് വിവരം. വ്യോമസേനയുടെ എം.ഐ സീരീസ് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു. അപകടകാരണത്തെ കുറിച്ച് വ്യോമസേന അന്വേഷണം തുടരുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.