ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ ചിലിയിലും സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം ലഭിച്ചു. ഇതോടെ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന 30 രാജ്യങ്ങളുടെ പട്ടികയിലാണ് ചിലിയും ഇടം പിടിക്കുന്നത്. അർജന്‍റീന, ഇക്വഡോർ, ബ്രസീൽ, കൊളംബിയ, കോസ്റ്ററിക്ക, ഉറുഗ്വേ എന്നിവയുൾപ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
'ഇന്നൊരു ചരിത്ര ദിനമാണ്. നമ്മുടെ രാജ്യം സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും അംഗീകരിക്കാന്‍ രാജ്യം തയ്യാറായിരിക്കുന്നു. നീതിയുടെ കാര്യത്തില്‍, സമത്വത്തിന്‍റെ കാര്യത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ച് പോകാനുള്ള സാധ്യതയാണ് പുതിയ നിയമം കൊണ്ട് ലഭിക്കുന്നത്' - വോട്ടെടുപ്പിന് ശേഷം ചിലി സെനറ്റ് അംഗവും സാമൂഹിക ക്ഷേമ മന്ത്രിയുമായ കാർല റൂബിലാർ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിന് വേണ്ടി നടത്തിയ വോട്ടെടുപ്പില്‍ 82 അംഗങ്ങളാണ് അനൂകൂലമായി വോട്ട് ചെയ്തത്. 2017 - ല്‍ അന്നത്തെ പ്രസിഡന്‍റ് മിഷേൽ ബാച്ചലെറ്റിന്‍റെ പിന്തുണയോടെയാണ് സ്വവര്‍ഗ വിവാഹത്തിന് വേണ്ടി ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യക്തക്കുറവ് മൂലം ബില്ല് മടക്കിയയക്കുകയായിരുന്നു. പിന്നീട് സെനറ്റ് കമ്മറ്റി ബില്ലിനെക്കുറിച്ച് പഠിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വീണ്ടും കഴിഞ്ഞ ദിവസം അവതരിപ്പിക്കുകയായിരുന്നു.
2015 -ല്‍ തന്നെ ചിലിയിൽ ഒരേ ലിംഗക്കാര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നെങ്കിലും നിയമ പരമായ പരിരക്ഷ നല്‍കുന്നത് ഇപ്പോഴാണ്. ദത്തെടുക്കല്‍ പോലുള്ള കാര്യങ്ങളില്‍ സ്വവര്‍ഗ പങ്കാളികള്‍ക്ക് ഇതുവരെ അവകാശം നല്‍കിയിട്ടില്ല. ചിലി പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനേരയാണ് ബില്ലില്‍ ഒപ്പിടുക. തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള നീക്കമാണ് സ്വവര്‍ഗ വിവാഹത്തിന് വേണ്ടിയുള്ള ബില്ലിന് അംഗീകാരം നല്‍കിയതെന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.