അട്ടപ്പാടി: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ വിമര്‍ശിച്ചതിന് പിന്നാലെ തിരൂരങ്ങാടി ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയ വിഷയത്തില്‍ പ്രതികരണവുമായി ഡോ. പ്രഭുദാസ്. പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്നും തല ഉയർത്തിപ്പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നതെന്നും പ്രഭുദാസ് പറഞ്ഞു. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് പദവിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും താന്‍ അട്ടപ്പാടി ആശുപത്രിയില്‍ നിന്നും ഒന്നും കൊണ്ട് പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
'ജോലിക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഇത്തരം കല്ലേറുകള്‍ പ്രതിക്ഷീച്ചിരുന്നു. അട്ടപ്പാടി ആശുപത്രിക്ക് വേണ്ടിയുള്ള നിരവധി പദ്ധതികളാണ് പാതി വഴിയില്‍ കിടക്കുന്നത്. പദ്ധതികള്‍ക്ക് ഒപ്പം നില്‍കേണ്ടവരാണ് ഇതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന അവശ്യത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. ഇവിടെ നല്ലൊരു ചികിത്സാ സംവീധാനമുണ്ടായിരുന്നില്ല. അത്തരം പോരായ്‌മകള്‍ പരിഹരിക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട്' - ഡോ പ്രഭുദാസ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശിശു മരണത്തെ തുടര്‍ന്ന് വീണ ജോര്‍ജ്ജ് അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രഭുദാസിന്‍റെ വിമര്‍ശനം വിവാദമായിരുന്നു. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി എന്നായിരുന്നു ഡോ പ്രഭുദാസിന്‍റെ ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ താന്‍ തടഞ്ഞിരുന്നു എന്നും അതാണ് തനിക്കെതിരായ മന്ത്രിയുടെ നീക്കത്തിന് പിന്നിലെന്നും പറഞ്ഞ പ്രഭുദാസ് പ്രതിപക്ഷ നേതാവിന് മുന്‍പ് തന്നെ അട്ടപ്പാടിയില്‍ എത്താനായിരുന്നു ആരോഗ്യ മന്ത്രിയുടെ തിടുക്കം എന്നും പ്രഭുദാസ് ആരോപിച്ചിരുന്നു.
അതേസമയം, പ്രഭുദാസിനെതിരെ സിപിഎമ്മും അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കാന്‍റീനുമായി ബന്ധപ്പെട്ടും കംപ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ടും ഡോ. പ്രഭുദാസ് അഴിമതി നടത്തിയെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.