കോഴിക്കോട്: വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനത്തെ ലീഗ് എം എല്‍ എമാര്‍ നിയമസഭയില്‍ എതിര്‍ത്തിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അംഗീകരിക്കുന്ന രേഖകള്‍ പുറത്ത്. 'സിറാജ്' ദിനപത്രമാണ് രേഖകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് ലീഗ് എം എല്‍ എ പി ഉബൈദുള്ള നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പകര്‍പ്പാണ് പുറത്ത് വന്നിരിക്കുന്നത്.
നിലവിലെ താത്കാലിക ജീവനക്കാരെ സ്ഥിരമാക്കണം. വഖഫ് നിയമനം ഘട്ടം ഘട്ടമായി പി എസ് സിക്ക് വിടുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി. കൂടാതെ കഴിഞ്ഞ 30 വര്‍ഷമായി വഖഫ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലിക ജീവനക്കാരെ വെച്ചാണ്. നിയമനം പി എസ് സിക്ക് വിട്ടാല്‍ ഇത്രയും കാലം ജോലി ചെയ്ത താത്കാലിക ജീവനക്കാരെ ബാധിക്കും. അതിനാല്‍ ആലോചനകള്‍ക്ക് ശേഷം മാത്രം പി എസ് സിക്ക് വിട്ടാല്‍ മതിയെന്നുമാണ് ബില്ല് നിയമസഭയില്‍ ചര്‍ച്ചക്ക് വെച്ചപ്പോള്‍ ഉബൈദുള്ള പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചതെന്നും സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല ഇതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക നിർബന്ധ ബുദ്ധിയില്ലെന്നും വിശദമായ ചർച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇത് അവഗണിച്ചാണ് കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് മുസ്ലിം ലീഗ് പ്രതിഷേധ സമ്മേളനം നടത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് ലീഗിനെ സമ്മര്‍ദത്തിലാക്കി പുതിയ രേഖകള്‍ പുറത്ത് വന്നിരിക്കുന്നത്.