കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പരിഷ്കരണങ്ങള്‍ അടിച്ചേൽപ്പിക്കലാണെന്ന് ഹരിത സംസ്ഥാന പ്രസിഡൻ്റ് പി എച്ച് ആയിശ ബാനു. "പെണ്ണിനെ ആണാക്കാന്‍ ശ്രമിക്കുന്നതിനെയല്ല ജെൻഡർ ന്യൂട്രാലിറ്റി എന്ന് പറയുന്നത്. സമത്വത്തിന് വേണ്ടിയുള്ള അഭിനയ അരങ്ങുകളാണ് പലയിടങ്ങളിലും കാണപ്പെടുന്നത്. ജെൻഡർ ഇക്വാലിറ്റിയെ കുറിച്ചല്ല, തുല്ല്യ നീതിയെ കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടത്" - ആയിശ ബാനു പറഞ്ഞു.
പെണ്ണ് എന്ന സ്വത്വത്തെ മുറുകെപിടിച്ചു കൊണ്ട് ആത്മാഭിമാനത്തോടെ ജീവിക്കാനും ഉയരങ്ങൾ കീഴടക്കാനുമാണ് കുഞ്ഞുനാൾ തൊട്ട് പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത്. പെണ്ണിൻ്റെ അളവ് കോൽ ആണാണെന്ന മിഥ്യാധാരണ മാറണം. ജൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തില്‍ ആൺകുട്ടികള്‍ ഉപയോഗിക്കുന്ന അതേ വസ്ത്രം തന്നെ പെണ്‍കുട്ടികളും ധരിക്കണമെന്ന് നിർബന്ധിക്കുന്നത് അടിച്ചേൽപ്പിക്കലും വസ്ത്ര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. സെലക്റ്റിവ് സമത്വം സ്ത്രീ എന്ന ഐഡൻറിറ്റിയെ തരം താഴ്ത്തുന്നതിന് തുല്യമാണെന്നും ആയിശ ബാനു ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കുന്നത് പോലെ പെണ്ണിന്റെ വസ്ത്രം ആൺകുട്ടികളെയും ധരിപ്പിക്കാന്‍ നിര്‍ബന്ധിക്കാത്തത് ഇത്തരം തലതിരിഞ്ഞ സമത്വ കാഴ്ചപ്പാട് പ്രായോഗികമല്ല എന്നത് എല്ലാവർക്കും അറിയാവുന്നത് കൊണ്ടാണെന്നും ആയിശ ബാനു പറഞ്ഞു. ഇത്തരം ആശയങ്ങളെ അംഗീകരിക്കാനാവാത്ത വിദ്യാർത്ഥിനികളുടെ ഇഷ്ടങ്ങളും ആണ് നിഷേധിക്കപ്പെടുന്നത്. അതിനാല്‍ ജൻഡർ ന്യൂട്രൽ യൂണിഫോം എതിർക്കപ്പെടേണ്ടത് ആവശ്യമാണ്. അത് പുരോഗമനത്തിന്‍റെ അടയാളമല്ല, മറിച്ച് പെൺകുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്നും ആയിശ ബാനു കൂട്ടിച്ചേര്‍ത്തു.