ഡല്‍ഹി: തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകു എന്ന സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ പ്രസ്താവനക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. എം പി കൂടിയായ ഗോഗോയ് കഴിഞ്ഞ ദിവസം എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യസഭയിലെ ഹാജര്‍ കുറവിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇത് ദേശിയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. തൃണമൂൽ അംഗങ്ങളായ മൗസം നൂർ, ജവഹർ സിർക്കാർ എന്നിവരാണ് രാജ്യസഭാ സെക്രട്ടറി ജനറലിന് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.
'ഞാന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിച്ചല്ല രാജ്യസഭയില്‍ നില്‍ക്കുന്നത്. ഞാനൊരു നോമിനേറ്റഡ് അംഗമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെന്ന് തോന്നുമ്പോള്‍ മാത്രമേ രാജ്യസഭയില്‍ പോകുകയുള്ളൂ. കേന്ദ്രസര്‍ക്കാരിന്‍റെയോ പ്രതിപക്ഷ പാര്‍ട്ടികളുടെയോ വിപ്പ് ഞാന്‍ കാര്യമായി എടുക്കുന്നില്ല. ജനങ്ങളുടെ അവശ്യങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞുതന്നെ മുന്‍പോട്ട് പോകണമെന്നുമാണ് ആഗ്രഹിക്കുന്നത്. ഇത് ഭരണ - പ്രതിപക്ഷങ്ങള്‍ക്ക് എതിരാണോയെന്ന് അന്വേഷിക്കാറില്ലായെന്നുമാണ്' ഗോഗോയ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാജ്യസഭാ സമ്മേളനങ്ങളില്‍ നിന്നും പൊതുവെ വിട്ട്നില്‍ക്കുന്ന രീതിയാണ് രഞ്ജന്‍ ഗൊഗോയ് സ്വീകരിക്കുന്നത്. 10 ശതമാനത്തില്‍ താഴെയാണ് അദ്ദേഹത്തിന്‍റെ ഹാജര്‍ നില. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിച്ചതിന് പിന്നാലെ എന്‍ ഡി എ സര്‍ക്കാരാണ് അദ്ദേഹത്തിന്‍റെ പേര് രാജ്യസഭയിലേക്ക് നിര്‍ദ്ദേശിച്ചത്. ഈ അടുത്താണ് അദ്ദേഹത്തിന്‍റെ ആത്മകഥയായ 'ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ്' എന്ന പുസ്തകം പുറത്തിറങ്ങിയത്.