സിപിഎം നടത്തിവരുന്ന പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. മഹാസമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ത്ത് ലീഗിനെതിരെ സംസാരിക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‍റെ പേരില്‍ ഒരു പെറ്റിക്കേസുപോലും പൊലീസ് എടുക്കുന്നില്ല. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ശത്രു ഇപ്പോള്‍ ലീഗാണ്. ബിജെപിയോ സംഘപരിവാറോ ഇപ്പോള്‍ ചിത്രത്തില്‍ പോലുമില്ലെന്നും അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോവിഡിനോടും കടക്കു പുറത്ത് 'എന്നു പറഞ്ഞാണ് നാടെങ്ങും പാർട്ടി സമ്മേളനങ്ങൾ നടക്കുന്നത്. സമ്പർക്കമില്ലാത്ത, കോവിഡു പകരാത്ത, ഒരു പെറ്റി കേസു പോലുമില്ലാത്ത.. മഹാസമ്മേളനങ്ങൾ! സ്വന്തം സഖാക്കൾക്കു ബാധകമല്ലാത്ത ആ കോവിഡ് പ്രോട്ടോകോളുണ്ടല്ലോ, അതു തന്നെയായിരുന്നു സഖാവേ, കോവിഡിലെ നിങ്ങളുടെ രാഷ്ട്രീയം. കണ്ടാലറിയാത്തവരോ, കൊണ്ടാലറിയാത്തവരോ ആയ പതിനായിരങ്ങളെ മുമ്പിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ കത്തിക്കയറുകയാണ്.. ലീഗിനു നേരെ മാത്രം! 'നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് എന്താന്നു വെച്ചാ ചെയ്യ്... 'ലീഗാണിപ്പോൾ മുഖ്യശത്രു, ബി.ജെ.പിയും, സംഘപരിവാറുംചിത്രത്തിൽ പോലുമില്ല. തുടർ ഭരണം നേടാൻ BJP മാത്രമല്ല, കോവിഡും നിങ്ങളെ നന്നായി തുണച്ചിട്ടുണ്ട്, അതുകൊണ്ടാവാം, പാർട്ടി സമ്മേളനത്തിൽ കോവിഡുമില്ല, മുഖ്യമന്ത്രിയുടെ നാവിൽ BJP യുമില്ല. തുടർഭരണത്തിൻ്റെ ഹുങ്കിൽ അനുദിനം നിങ്ങൾ നാട്ടുരാജാവും, ഏകാധിപതിയുമായി മാറുമ്പോൾ ഒന്നേ പറയാനുള്ളൂ 'കാലം ഒരു ഏകാധിപതിക്കും തിരിച്ചടി നൽകാതിരുന്നിട്ടില്ല'.