നാമെല്ലാം വീടുകളിലാണെങ്കിലും നമ്മെക്കുറിച്ചു മാത്രമല്ല നാടിനെയും മറ്റുള്ളവരെയും കുറിച്ചുള്ള ആകുലതകളിലും അന്വേഷണങ്ങളിലുമാണ് .. നമ്മുടെ ചുറ്റുമുള്ളവർക്ക്, നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തു സംഭവിക്കുന്നുവെന്ന ഉൽകണ്ഠകൾ... ഏകാന്തതകളിലും മനുഷ്യർ സാമൂഹ്യ ജീവികളാണ്...
നാം മനുഷ്യരായിരിക്കുന്നത് പാരസ്പര്യത്തിൻ്റെയും സ്നേഹവായ്പിൻ്റെയും പൊതുമണ്ഡലം പങ്കുവെക്കുന്നത് കൊണ്ടാണ്... സഹജീവി സ്നേഹത്തിൻ്റെയും ബന്ധങ്ങളുടെയും വ്യവഹാരങ്ങളാണ് നമ്മുടെ മനുഷ്യത്വത്തെ അസ്ഥിത്വപ്പെടുത്തുന്നത്. ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് മാർക്സ് കണ്ടെത്തിയ ഉത്തരം - 'സാമൂഹ്യ ബന്ധങ്ങളുടെ ആകെത്തുകയാണ് മനുഷ്യന്‍'- എന്നാണ്. 'മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളിൽ ഹൃദയശൂന്യമായ പണവ്യവസ്ഥകളും ചൂഷകമൂല്യങ്ങളും സൃഷ്ടിക്കുന്ന അപമാനവീകരണത്തിൻ്റെയും അന്യവൽക്കരണത്തിൻ്റെയും ഭീകരതയിൽ നിന്ന് മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കാനാവും' - എന്നാണ് മാർക്സ് അന്വേഷിച്ചത്.
ആവശ്യങ്ങളുടെയും ഉൽകണ്ഠകളുടെയും പൊതുമണ്ഡലത്തെ നിർണയിക്കുന്നത് ഭാഷയും ആശയങ്ങളും അവയുടെ വിനിമയ ഉപാധികളുമാണ്. .മനുഷ്യേന്ദ്രിയങ്ങളിലൂടെ പങ്കുവെക്കപ്പെടുന്ന, സംവദിക്കപ്പെടുന്ന ഒരാശയമണ്ഡലത്തിലാണ് നാമെല്ലാം ജീവിച്ചു പോകുന്നത്. അകന്നിരിക്കുമ്പോഴും നമ്മെ ഹൃദയം കൊണ്ടടുപ്പിച്ചു നിർത്തുന്നത് ആശയ വിനിമയങ്ങളുടേതായ ഇന്ദ്രിയ സാധ്യതയാണ്. മനുഷ്യ ഇന്ദ്രിയങ്ങളുടെ തന്നെ വിപുലനമാണ് ഇലക്ട്രോണിക്സ് മാധ്യമങ്ങളെന്നത്. കംപ്യൂട്ടറും ഉപഗ്രഹ സാങ്കേതികയും ചേർന്നു സൃഷ്ടിച്ച ഇൻറർനെറ്റ്, മൊബൈൽ ഫോൺ... വിവരവിനിമയങ്ങളുടെ നട്ടെല്ല്...
നമ്മുടെ വിചാരങ്ങളുടെയും വിമർശനങ്ങളുടെയും ഹൃദയവികാരങ്ങളുടെയും വിനിമയ സാധ്യത... ഇതൊന്നുമില്ലായിരുന്നുവെങ്കിൽ ഈ കൊറണക്കാലത്തെ വീട്ടുതടങ്കൽ എത്ര ഭീകരമാകുമായിരുന്നു. ശാസ്ത്രവും അതിൻ്റെ കണ്ടുപിടുത്തങ്ങളുമാണ് എല്ലാ വിധ പ്രതിസന്ധികളെയും അതിജീവിക്കാനാവശ്യമായ ഭൗതികവും ആത്മീയവുമായ സാധ്യതകൾ നമുക്ക് സൃഷ്ടിച്ചു തരുന്നത്. കോവിഡ്-19 നെ നാം അതിജീവിക്കാൻ പോകുന്നതും ശാസ്ത്രജ്ഞാനം കൊണ്ട് തന്നെയാണ്.