ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീൽ ചന്ദ്രയും തെരഞ്ഞെടുപ്പ് കമ്മീഷണറുമാരായ രാജീവ് കുമാറും അനുപ് ചന്ദ്ര പാണ്ഡേയും പ്രധാനമന്ത്രിയുടെ ഓഫീസുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയെന്ന് 'ദ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇവര്‍ പങ്കെടുത്തത്. കഴിഞ്ഞ മാസം മീറ്റിംഗ് നടന്നതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. പി.കെ മിശ്ര നേതൃത്വം നൽകുന്ന യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് നിയമമന്ത്രാലയത്തിൽ നിന്നാണ് കമ്മീഷണർമാർക്ക് കത്ത് ലഭിച്ചത്. പൊതുവായ തെരഞ്ഞെടുപ്പ് കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ നടപ്പിലാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിക്കുവാനുമാണ് മീറ്റിംഗ് വിളിച്ചിരിക്കുന്നതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്നാണ് 'ദ ഇന്ത്യന്‍ എക്സ്പ്രസി'ന്‍റെ റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ച കൂടിക്കാഴ്ച്ചയിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാല്‍ സ്വതന്ത്രമായി നിലകൊള്ളേണ്ട ഭരണഘടനാ സ്ഥാപനം പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ച നടത്തിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധമായ തെരഞ്ഞെടുപ്പ് കമ്മീഷൻറെ ആശയവിനിമയങ്ങള്‍ കേന്ദ്ര നിയമ മന്ത്രാലയവുമായാണ് നടത്തേണ്ടത്. എന്നാല്‍ ഇത്തരമൊരു മീറ്റിംഗിനെക്കുറിച്ച് നിയമ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷയുടെ കാര്യങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയമാണ് ഉറപ്പ് വരുത്തുക. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയില്‍ മീറ്റിംഗ് നടത്തിയിരുന്നു എങ്കിലും അതൃപ്തി അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിട്ടു നില്‍ക്കുകയാണ് ഉണ്ടായത്.