തിരുവനന്തപുരം: ക്രിസ്മസ് സീസണില്‍ മദ്യക്കച്ചവടത്തില്‍ റെക്കോര്‍ഡിട്ട് കേരളം. ക്രിസ്മസ് തലേന്ന് 65 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. ക്രിസ്‌മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്‌കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ് ഔട്‌ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്‌മസ് ദിവസം ബെവ്‌കോ ഔട്‌ലറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്‌ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്‌മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്‌മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുളള മദ്യ ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73. 53 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. വില്‍പനയില്‍ രണ്ടാമതായി നില്‍ക്കുന്നത് ചാലക്കുടിയാണ്. അവിടെ 70.72 ലക്ഷം രൂപയുടെ വില്‍പന നടന്നു. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുടയാണ് ഇവിടെ 63.60 ലക്ഷം രൂപയുടെ മദ്യവും വിറ്റു. ആകെ 265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷന്റെ കീഴിലുളളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കൊവിഡ് ലോക്ക്ഡൗണിന് ശേഷം കേരളത്തില്‍ മദ്യവിൽപന ഗണ്യമായി കുറഞ്ഞിരുന്നു. നിയമസഭയില്‍ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ നല്‍കിയ കണക്കുകള്‍ പ്രകാരം 2016-17 ൽ വിറ്റത് 205.41 ലക്ഷം കെയ്സ് മദ്യമാണ്. 150.13 ലക്ഷം കെയ്സ് ബിയറും വിറ്റു. എന്നൽ 2020 - 21 ൽ 187.22 ലക്ഷം കെയ്സ് മദ്യം മാത്രമാണ് വിറ്റത്. കൂടാതെ 72.40 ലക്ഷം കെയ്സ് ബിയറും വിറ്റു. ബിയർ വിൽപന പകുതിയിലേറെയാണ് കുറഞ്ഞത്. എന്നാല്‍, മദ്യ വിൽപന കുറഞ്ഞെങ്കിലും മദ്യത്തിൽ നിന്നുള്ള വരുമാനം വർധിച്ചു. ഇതിന് കാരണം നികുതി കൂട്ടിയതാണ്. ഉപഭോഗം കുറഞ്ഞാലും വർധിച്ച നികുതിയിലൂടെ വരുമാനം കൂടി. മദ്യ നിരോധനമല്ല മദ്യ വർജ്ജനമാണ് ഇടതു സർക്കാർ നയം. ബോധവത്കരണത്തിലൂടെ മദ്യ ഉപഭോഗം കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നത്.