മലപ്പുറം: മലബാർ സമരത്തെ വർഗീയവത്ക്കരിക്കാന്‍ ഹിന്ദു വർഗീയവാദികളും ഇസ്‍ലാമിക തീവ്രവാദികളും ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ നിലപാട് സ്വീകരിച്ച പ്രക്ഷോഭകാരികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍. മലബാര്‍ കലാപത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുക്കുകയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരൂരിൽ സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യസമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തുകൊണ്ടാണ് സംഘപരിവാര്‍ വീരസവര്‍ക്കര്‍ എന്നുവിളിക്കുന്ന സവര്‍ക്കര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ ധീരമായി നേര്‍ക്കുനേര്‍ പോരടിച്ച് വെടിയുണ്ടയേറ്റുവാങ്ങിയാണ് വാരിയംകുന്നത്തിനെപ്പോലെയുള്ളവര്‍ രക്തസാക്ഷികളായത്. അത് വിസ്‌മരിക്കരുത്. അദ്ദേഹം സൃഷ്‌ടിച്ച രാജ്യത്തിന് നല്‍കിയ പേര് മലയാളരാജ്യം എന്നായിരുന്നു. 1921 ലെ ഈ മലബാര്‍ പോരാട്ടത്തെ വര്‍ഗീയവല്‍കരിക്കാനാണ് ഹിന്ദുത്വ തീവ്രവാദികളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും ഇപ്പോള്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയുടെ അധികാരാരോഹണത്തോടെ ആർഎസ്‌എസിന്റെ ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നത്. അതിനെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്‌ക്കുകയാണ്. സർവനാശം വിതയ്‌ക്കുന്ന ബിജെപി സർക്കാരിനെ ഒഴിവാക്കാൻ ഉറച്ചു നിൽക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് രാജ്യത്ത് ഇന്നുയരുന്ന പ്രധാന ചോദ്യം. അതിനാകില്ല എന്നാണ് അവർ ഹിന്ദുത്വ പ്രീണനത്തിലുടെ തെളിയിക്കുന്നത് - പിണറായി വിജയന്‍ പറഞ്ഞു.