കിഴക്കമ്പലം കിറ്റക്‌സിൽ നടന്നത് താലിബാൻ മോഡൽ ആക്രമണമാണെന്ന് ബെന്നി ബെഹനാൻ എംപി. യഥാർഥ കുറ്റവാളികളെ കണ്ടെത്താനായിട്ടില്ല എന്ന് സംശയിക്കുന്നു. പൊലീസിന് തന്നെ നാണക്കേടാണിത്. ഇത്തരമൊരു സംഭവം കേരള ചരിത്രത്തിലാദ്യമെന്നും ബെന്നി ബെഹനാൻ പറഞ്ഞു. സാബു ജേക്കബിന്റെ നിയന്ത്രണത്തിലുള്ള ലേബർ ക്യാംപിൽ ലഹരി വസ്തുക്കൾ ആര് എത്തിച്ചുവെന്ന് അന്വേഷിക്കണം. ക്രിമിനൽ പശ്ചാത്തലം എങ്ങനെ ഉണ്ടായി എന്നും ക്രിമിനൽ പശ്ചാത്തലമുള്ള തൊഴിലാളികളെ നേരത്തെ കമ്പനിയുടെ ആവശ്യത്തിന് ഉപയോഗിച്ചോ എന്ന് സാബു മറുപടി പറയണം. കിറ്റെക്‌സിലെ മലിനീകരണ സമരത്തിനെതിരെ തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. 2012 ൽ പൊലീസ് കേസ് എടുത്തിരുന്നുവെന്നും എംപി പറഞ്ഞു.
കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്സിലെ അതിഥിത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ ക്രിസ്മസ് ആഘോഷത്തിനിടെയാണ് തൊഴിലാളികള്‍ ചേരിതിരിഞ്ഞ് ആക്രമണം അഴിച്ചുവിട്ടത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിട്ടു. പോലീസുകാര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റു. തൊഴിലാളികള്‍ പോലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. 156 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പൊലീസുകാരുടെ മൊഴി പ്രകാരമാണ് ശക്തമായ വകുപ്പുകള്‍ ചുമത്തിയത്. എന്നാല്‍, നാല്‍പ്പതില്‍ താഴെ തൊഴിലാളികള്‍ മാത്രമാണ് കുറ്റക്കാരെന്നും 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്നും കിറ്റക്‌സ് കമ്പനി എം.ഡി. സാബു ജേക്കബ് ആരോപിച്ചു. കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കമ്പനിതൊഴിലാളികള്‍ക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം തുടങ്ങിയിട്ടുണ്ടെന്നും സാബു പറയുന്നു.