വയനാട്: വയനാട് കുറുക്കന്മൂലയിലെ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയ്ക്കായുളള തിരച്ചിൽ നിർത്താനൊരുങ്ങി വനംവകുപ്പ്. പത്ത് ദിവസത്തിലേറേയായി കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താനാകാത്തതിനാലാണ് തിരച്ചിൽ നിർത്തുന്നത്. കടുവ ഉൾവനത്തിലേക്ക് തിരിച്ചുപോയിരിക്കാമെന്നും ഇനി തിരിച്ചുവരില്ലെന്നുമാണ് വനംവകുപ്പിന്റെ നിഗമനം. കുറുക്കന്മൂലയിൽ കടുവയെ പിടികൂടാനായി സ്ഥാപിച്ച അഞ്ച് കൂടുകൾ നീക്കം ചെയ്യും. എന്നാൽ കടുവയെ നിരീക്ഷിക്കാനായി സ്ഥാപിച്ച എഴുപത് ക്യാമറകൾ പ്രവർത്തിപ്പിക്കും.
കുറുക്കന്മൂലയിലും പയ്യമ്പളളിയിലുമായി പതിനേഴിലധികം വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. നേരത്തെയും അടുപ്പിച്ച് ദിവസങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിക്കാതായപ്പോൾ അത് ഉൾവനത്തിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലെത്തിയിരുന്നു. പിന്നീട് പടമടയിൽ നിന്നും മാറി കാടൻകൊല്ലി ഡിവിഷനിലെ മുട്ടങ്കരയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. ചെങ്ങോത്ത് വനമേഖലയോട് ചേർന്ന് സ്വകാര്യവ്യക്തിയുടെ പറമ്പിലും കാൽപ്പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം പതിമൂന്നിന് സിസിടിവിയിൽ പതിഞ്ഞ ചിത്രത്തിൽ കടുവയുടെ കഴുത്തിൽ മുറിവ് കണ്ടെത്തിയിരുന്നു. മുറിവേറ്റ കടുവയ്ക്ക് ചികിത്സ നൽകേണ്ടതിനാൽ തിരച്ചിൽ പൂർണമായും നിർത്തുന്ന കാര്യത്തിൽ തീരുമാനം പിന്നീടുണ്ടാവും.