തിരുവനന്തപുരത്ത് കൊവിഡ്-19 ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പോത്തൻകോട് പഞ്ചായത്തിൽ സർക്കാർ സമ്പൂർണ്ണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. പഞ്ചായത്തിലെ എല്ലാവരും രണ്ടാഴ്ച വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിബന്ധനയാണുള്ളത്.
മരിച്ചയാൾക്ക് രോഗം എവിടെനിന്ന് ബാധിച്ചെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് പോത്തൻകോട് സമ്പൂർണ്ണമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. മംഗലപുരം, വെമ്പായം, മാണിക്കൽ പഞ്ചായത്തിലും സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിലെ അരിയാട്ട്കോണം മേലേമുക്ക് പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദ്ദേശമുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവർ അടിയന്തരമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്നും സർക്കാർ അറിയിച്ചു.
കൊവിഡ്-19 ബാധിച്ച് ഇന്നലെ അർദ്ധരാത്രിയാണ് പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ് മരിച്ചത് . ഇദ്ദേഹത്തിന് 69 - വയസ്സായിരുന്നു. പൊലീസ് സബ്-ഇന്‍സ്പെക്ടറായി വിരമിച്ചയാളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. വൃക്ക സംബന്ധമായ ഗുരുതരമായ രോഗങ്ങള്‍ അലട്ടിയിരുന്നു. ഇദ്ദേഹത്തിന്‍റെ സ്രവം രണ്ടാം തവണ പരിശോധിച്ചാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.