തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച പ്രതികള്‍ എടുത്ത വീഡിയോ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം സാമൂഹിക മധ്യമങ്ങളിലൂടെ ആണ് ബാലചന്ദ്രകുമാറിന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്നും നടൻ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നും ആണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ ആക്രമിച്ച കേസില്‍ വിചാരണ അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ബാലചന്ദ്രകുമാറിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ബാലചന്ദ്രൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിലെ തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിന്‍റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. കിട്ടിയ ദൃശ്യങ്ങൾ ഇപ്പോൾ കോടതിയുടെ കയ്യിലാണ്. ഇത് ദിലീപിന് കൈമാറരുതെന്നായിരുന്നു കോടതി ഉത്തരവും. ഈ സാഹചര്യത്തില്‍ ദിലീപിന് ദൃശ്യങ്ങള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. ദൃശ്യം ദിലീപിന് ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.