LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കിഴക്കമ്പലം ഒരു നാട്ടുരാജ്യമല്ല- പ്രൊഫ. ജി ബാലചന്ദ്രൻ

സ്വാതന്ത്ര്യം കിട്ടി ഏഴര പതിറ്റാണ്ട് ആകുമ്പോഴും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് അംഗീകരിക്കാൻ വിമുഖതയുള്ള കൊച്ചു മുതലാളിമാർ ഇന്നുമുണ്ട്. അവർക്ക് രാജ്യത്തിൻ്റെ വ്യവസ്ഥാപിതമായ നിയമ സംവിധാനങ്ങളോട് പരമപുഛമാണ്. കിഴക്കമ്പലത്തുനിന്ന് വരുന്ന വാർത്തകൾ പറയുന്നത് അതാണ്. ലോകം മുഴുവൻ അടക്കി ഭരിച്ച ഒന്നാം നമ്പർ കച്ചവടക്കാരായ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ കെട്ടുകെട്ടിച്ച രാജ്യത്താണ് ലുങ്കിയും അലൂമിനിയ പാത്രവും അരമുറിയൻ നിക്കറും നിർമ്മിക്കുന്നവർ അടക്കിവാഴാൻ ശ്രമിക്കുന്നത്. സ്വന്തം കമ്പനിയ്ക്ക് നിയമലംഘനം നടത്താൻ ഒരു പ്രദേശത്തിൻ്റെ ജനാധിപത്യത്തെ 'ഉപ്പും മുളകും' നൽകി വിലയ്ക്ക് വാങ്ങുക. അതിനുശേഷം ഉടയൻമാരുടെയും അടിയൻമാരുടെയും ഒരു പാർട്ടിയുണ്ടാക്കുക. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നയപരിപാടികൾക്ക് കോർപ്പറേറ്റ് ഫണ്ട് ഉപയോഗിക്കുക. 

കിഴക്കമ്പലത്തെ തമ്പ്രാൻ വാഴ്ചക്കെതിരെയും അവരുടെ നിയമ ലംഘനങ്ങൾക്കെതിരെയും ആദ്യമായല്ല പരാതി ഉയരുന്നത്. തൊഴിലാളികളെ വിലയ്ക്കെടുത്ത് വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്തി ജനാധിപത്യത്തിന് വിലപറഞ്ഞവരാണിവർ. മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ബലത്തിൽ കമ്പനിത്തൊഴിലാളികൾ കാണിച്ച ആക്രമണത്തെയും പേക്കൂത്തിനെയും  ലഘൂകരിക്കാനും സാധൂകരിക്കാനും ഉള്ള കമ്പനി മാനേജ്മെൻ്റിൻ്റെ നയം തുലോം നിന്ദ്യമാണ്. മലിനീകരണത്തിനെതിരെ ജനങ്ങൾ സമരം ചെയ്തപ്പോൾ അവരെ അതിഥി തൊഴിലാളികളെ വിട്ട് ആക്രമിച്ച ചരിത്രം മറക്കാറായിട്ടില്ല. ഈ കാര്യങ്ങളിലെയെല്ലാം വാസ്തവം കണ്ടെത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. അരാഷ്ട്രീയ പ്രവണത വളരാൻ ഇടയായ സാഹചര്യത്തെപ്പറ്റി രാഷ്ട്രീയ പാർട്ടികളും ആത്മപരിശോധന നടത്തണം. പക്ഷെ അവിടെയും വില്ലൻ നായകനാവുന്ന കാഴ്ചയാണ് കേരളം കണ്ടത്. എന്നെ ചോദ്യം ചെയ്താൽ നിൻ്റെ കഞ്ഞികുടി ഞാൻ മുട്ടിക്കും എന്ന ധിക്കാരം. കടയും പൂട്ടി, പായ ചുരുട്ടി അടുത്ത സ്ഥലത്തേയ്ക്ക് പോവുക. അതിന് സ്വർണ രഥമൊരുക്കാനും പരവതാനി വിരിക്കാനും വെറെ ചിലർ. 10 രൂപയുടെ ഉപ്പിന് രണ്ട് രൂപ കുറച്ച് കൊടുത്ത് ഭരണസംവിധാനത്തെ കൊഞ്ഞനം കാട്ടുക. തൻ്റെ ദേശത്ത് താൻ തന്നെയാണ് അധികാരി എന്നും താൻ തന്നെ നിയമം എന്നും കാണിക്കാൻ കുറെ വാടക മാടമ്പിമാരെ ചുമതലപ്പെടുത്തുക.  ഇത് കേരളമാണ്. നിങ്ങൾ അടിച്ചു താഴെയിട്ട് കത്തിക്കാൻ ശ്രമിച്ചവർ ജനാധിപത്യ ഇന്ത്യയുടെ നിയമ സംവിധാനം കാത്തുരക്ഷിക്കേണ്ട പോലീസുകാരാണ്. അവരെ ആക്രമിച്ചതും വാഹനം കത്തിച്ചതും അക്ഷന്തവ്യമായ കുറ്റമാണ്.  ഈ തേർവാഴ്ച അവസാനിപ്പിക്കണം. ശക്തമായ നിയമ നടപടികൾ അക്രമികൾക്കെതിരെ സ്വീകരിക്കണം. എന്നിട്ട് പറയണം " കിഴക്കമ്പലം '' ഇന്ത്യയുടെ ഭാഗമാണെന്ന്. 

Contact the author

Prof. G. Balachandran

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More