ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ സി ഐ എസ് എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രത്തിൽ നിന്ന് പതിനൊന്നുകാരന് വെടിയേറ്റു. പുതുക്കോട്ടയിലെ അമ്മഛത്രം പഞ്ചായത്തിലെ സി ഐ എസ് എഫ് സ്‌നൈപ്പർ പരിശീലന കേന്ദ്രത്തിലാണ് സംഭവം. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഷൂട്ടിംഗ് റേഞ്ചിൽ നിന്ന് ഉന്നം തെറ്റി പുറത്തേക്ക് പോയതോ സ്ട്രേ ബുള്ളറ്റോ സൈനികരുടെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയതോ ആകാം അപകടകാരണം എന്നാണ് റിപ്പോര്‍ട്ട്.
പരിശീലന ഗ്രൗണ്ടിൽ നിന്ന് കുറച്ച് അകലെയുള്ള മുത്തച്ഛന്റെ വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കുട്ടിയുടെ തലയില്‍ ബുള്ളറ്റ് തുളച്ച് കേറിയത്. കുട്ടിയെ ആദ്യം പുതുക്കോട്ട സർക്കാർ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സക്കായി തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കുട്ടി അബോധാവസ്ഥയിലാണെന്നും ബുള്ളറ്റ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പരിശീലന ക്യാമ്പ് താൽക്കാലികമായി അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സംഭവത്തിൽ പുതുക്കോട്ട പൊലീസ് സി ഐ എസ് എഫ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക ആണെങ്കില്‍ മാത്രം സി ഐ എസ് എഫിന്‍റെ വെടിവയ്പ്പ് പരിശീലന കേന്ദ്രം തുറക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.