കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ 14 ഗ്രാമീണരെ കൊലപ്പെടുത്തിയ 21 പാര സ്പെഷ്യല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ശിക്ഷിക്കണമെന്ന് നാഗാ ഗോത്ര വിഭാഗമായ കൊന്യാക് സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷന്‍. പ്രതികളെ രക്ഷിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കം കൊന്യാക് ഗോത്രസമൂഹത്തിനെതിരെയുള്ള നടപടിയാണ്. കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കളെയാണ് പ്രത്യേക സൈനിക അധികാരം ഉപയോഗിച്ച് സൈന്യം വെടിവെച്ച് കൊന്നത്. മരണപ്പെട്ടവര്‍ക്ക് നീതി ലഭിക്കുവരെ പ്രതിഷേധിക്കാനാണ് കൊന്യാക് വിഭാഗത്തിന്‍റെ തീരുമാനമെന്നും കൊന്യാക് യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നാഗാ വിഘടനവാദികളെന്നു കരുതിയാണ് സുരക്ഷാ സേന ഗ്രാമീണര്‍ക്കെതിരെ വെടിവെച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. പ്രശ്‌നബാധിത മേഖലയെന്ന് പ്രഖ്യാപിക്കപ്പെട്ട ഏത് സ്ഥലത്തും സ്വതന്ത്ര നടപടികള്‍ക്ക് സൈന്യത്തിന് അധികാരം നല്‍കുന്ന നിയമമായ അഫ്‌സ്പ ഉപയോഗിച്ചാണ് സൈന്യം ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഡിസംബര്‍ 29 ന് അന്വേഷണ സംഘം ഒട്ടിങ്ങ് ഗ്രാമത്തിലെ സംഭവസ്ഥലം സന്ദര്‍ശിച്ചതില്‍ കൊന്യക് യൂണിയന്‍ സംതൃപ്തരല്ല. സാക്ഷികളുടെ ചോദ്യം ചെയ്യലിലും കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും സന്ദര്‍ശനം വെറും കണ്ണില്‍ പൊടിയിടലാണെന്നും കൊന്യക് യൂണിയന്‍ ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, അഫ്സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാന്‍ഡില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രത്യേക സൈനീക അധികാരം ആറ് മാസത്തേക്ക് കൂടി നീട്ടി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രത്യേക സൈനീകധികാര നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി നെഫ്യു റിയോ വ്യക്തമാക്കിയിരുന്നു. അതോടൊപ്പം, അഫ്‌സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിനിടെയിലാണ് കേന്ദ്ര സര്‍ക്കാര്‍ ആറു മാസത്തേക്ക് കൂടീ അഫ്സ്പ നീട്ടിയത്. നാഗാലാന്‍ഡിനും മേഘാലയക്കും പുറമേ അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക സൈനികാധികാര നിയമം നിലവിലുണ്ട്.