മുംബൈ: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ അതീവ സുരക്ഷയൊരുക്കി പൊലീസ്. പുതുവത്സര ആഘോഷത്തിനിടയില്‍ മുംബൈ നഗരത്തിൽ ഖലിസ്ഥാൻ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ എല്ലാം തിരികെ വിളിച്ചാണ് കര്‍ശന സുരക്ഷ ഒരുക്കിയിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ പ്രധാന റയില്‍വേ സ്റ്റേഷനുകളായ മുംബൈ, ദാദർ, ബാന്ദ്ര ചർച്ച്ഗേറ്റ്, സിഎസ്എംടി, കുർള തുടങ്ങിയ സ്റ്റേഷനുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി മുംബൈ റെയിൽവേ പോലീസ് കമ്മീഷണർ ക്വെയ്‌സർ ഖാലിദ് അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പുതുവത്സര പരിപാടികൾക്കെല്ലാം നേരത്തെ തന്നെ മുംബൈയിൽ നിരോധനമുണ്ട്. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാത്രികാല കര്‍ഫ്യൂ ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ലുധിയാന കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഖലിസ്ഥാൻ ഭീകരർക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങൾക്കിടെയാണ് പുതുവത്സരത്തിന് മുംബൈയിൽ ആക്രമണം നടത്താൻ തീവ്രവാദികള്‍ പദ്ധതിയിട്ടതായി കേന്ദ്ര ഏജൻസികൾക്ക് വിവരം ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.