തിരുവനന്തപുരം: അതിരടയാളക്കല്ലുകള്‍ പിഴുതെറിഞ്ഞ് വികസനത്തെ തടയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് ആവശ്യമുള്ള പദ്ധതികള്‍ നടപ്പാക്കും. സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം ഇടതുന്നണിക്ക് വോട്ട് ചെയ്തത്. തുടർഭരണം സാധ്യമാകാൻ കാരണമിതാണ്. പക്ഷേ പ്രതിപക്ഷം പാഠം പഠിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ ഡിഎഫ് സർക്കാർ നടപ്പാക്കുന്ന എല്ലാറ്റിനെയും എതിർക്കുകയാണ് പ്രതിപക്ഷം. വികസന പദ്ധതികൾ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. വികസനം ഇല്ലെങ്കിൽ നാട് പിന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകള്‍ പിഴുതെറിയാനാണ് തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫിന്‍റെ ഉന്നതതലയോഗത്തില്‍ ഇന്നലെ തീരുമാനമായത്. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ജനങ്ങൾക്ക് വികസനം ആവശ്യമാണ്. നിക്ഷിപ്ത താൽപര്യക്കാർ എതിർത്തു എന്നത് കൊണ്ട് വികസന പദ്ധതിയില്‍ നിന്നും പുറകോട്ട് പോകേണ്ടതുണ്ടെന്ന് തോന്നുന്നില്ല. വർഗീയതയുമായി സമരസപ്പെടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയെ മതേതര രാജ്യമാക്കാനാണ് ജവഹർലാൽ നെഹ്റു ശ്രമിച്ചത് എന്നാൽ രാഹുൽ ഗാന്ധിയുടെ നയം അതല്ല. ഹിന്ദുവിൻ്റെ ഭരണമാണ് വേണ്ടത് എന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. ഇത് മതനിരപേക്ഷതയല്ല. കോൺഗ്രസിനെ മതനിരപേക്ഷ സമൂഹം വിശ്വാസത്തിലെടുക്കില്ല. ബിജെപിക്ക് ബദലാകാൻ കോൺഗ്രസിനാവില്ല - മുഖ്യമന്ത്രി പറഞ്ഞു.