കൊച്ചി: നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്നാണ് ദിലീപിനെതിരെയുള്ള പുതിയ കേസ്. അന്വേഷണ സംഘത്തിലുള്ളവരെയും പ്രതിപ്പട്ടികയിലുള്ള ചില ആളുകളെയും ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപും മൂന്നാം പ്രതി ദിലീപിന്‍റെ ഭാര്യാസഹോദരനായ സുരാജുമാണ്.
അതേസമയം, നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. നടിയെ അക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപിന്‍റെ കൈവശമുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തില്‍ ഊന്നി അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. ദിലീപിനെതിരെ മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നടിയെ അക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ദിലീപിന്‍റെ മാനേജര്‍ക്ക് എഴുതിയ കത്ത് പുറത്ത് വന്നതിന്‍റെ അടിസ്ഥാനത്തില്‍ പൾസർ സുനിയെയും, വിജീഷിനെയും ദിലീപിനൊപ്പം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതോടൊപ്പം, കേസ് അന്വേഷണം കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് നടത്താനാണ് പുതിയ നീക്കം. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഈ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന സംഭാഷണം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്തത് ബാലചന്ദ്ര കുമാർ തന്നെ പോലീസിന് കൈമാറിയിട്ടുണ്ട്.