പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ കുഞ്ഞിനെ ഏഴാം തിയതിയാണ് ഓപ്പറേഷനിലൂടെ പുറത്ത് എടുത്തത്. രണ്ട് കിലോ മാത്രമായിരുന്നു കുഞ്ഞിന്‍റെ ഭാരം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞ് മരിച്ചത്.
കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ നിരവധി പരാതികള്‍ ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍ക്ക് കുട്ടികളുടെ വളര്‍ച്ച അറിയാന്‍ സ്കാന്‍ ചെയ്യാനുള്ള സൗകര്യം ഇല്ല. അതിനാല്‍ ഗര്‍ഭകാലത്ത് വിദഗ്ദ ചികിത്സക്കായി ആദിവാസികള്‍ പെരിന്തല്‍മണ്ണയിലെയോ, തൃശൂരിലേയോ ആശുപത്രികളെയോ, അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെയോ ആണ് ആശ്രയിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കായി ഐ.സി.യു സംവിധാനം പോലുമില്ലാതെയാണ് ആദിവാസി മേഖലയിലെ കോട്ടത്തറ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ജൂനിയര്‍ ഡോക്ടമാരാണ് ആശുപത്രിയില്‍ ഉള്ളത്.
അട്ടപ്പാടിയിലെ ഗര്‍ഭിണികളായ ആദിവാസി സ്ത്രീകളുടെ നില അതീവഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടും അടുത്തിടെ പുറത്ത് വന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലുളളവരാണെന്നും ഇവരില്‍ നാലില്‍ ഒരാള്‍ തൂക്കക്കുറവുളളവരാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിത്. അട്ടപ്പാടിയില്‍ ശിശുമരണനിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരിവാള്‍ രോഗം, ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയില്ലായ്മ, ഗര്‍ഭിണിക്ക് തൂക്കക്കുറവ്, പോഷകാഹാരക്കുറവ്, രക്തക്കുറവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആരോഗ്യവകുപ്പ് കണക്കെടുപ്പ് നടത്തിയത്. അട്ടപ്പാടിയില്‍ ആകെയുളള 426 ഗര്‍ഭിണികളില്‍ 245 പേരും ഹൈ റിസ്‌ക് വിഭാഗത്തിലുള്‍പ്പെടുന്നവരാണ്. 90 ശതമാനം ഗര്‍ഭിണികളും 45 കിലോയില്‍ താഴെ തൂക്കമുളളവരാണ്. ഇവരില്‍ ഹീമോഗ്ലോബിനും കുറവാണ്. സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാത്രം കണക്കാണിതെന്നും ഇതിലും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലുണ്ടാവുമെന്നും ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.