തൃശ്ശൂര്‍ : തൃശൂർ തെക്കുംകരയിൽ സിപിഎം നടത്തിയ തിരുവാതിരക്കളിക്കെതിരെ പൊലീസിൽ പരാതി. നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ചാണ് സിപിഎം തിരുവാതിരക്കളി നടത്തിയത്. കെ പി സി സി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്താണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്തെ മെഗാ തിരുവാതിര വലിയ വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിരക്കളി സംഘടിപ്പിച്ചത്. കൊവിഡ് മാനദണ്ഡം പാലിച്ചാണ് തിരുവാതിരക്കളി സംഘടിപ്പിച്ചതെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. എല്ലാവരും മാസ്ക്ക് ധരിച്ചിരുന്നു. സാമൂഹിക അകലവും പാലിക്കാൻ നിർദ്ദേശിച്ചിരുന്നു എന്നും സംഘാടകര്‍ പറഞ്ഞു. പാറശാലയിൽ നടന്ന മെഗാ തിരുവാതിരക്കളി തെറ്റായ നടപടിയെന്ന് പാർട്ടിതന്നെ സമ്മതിച്ചിരിക്കെയാണ് വീണ്ടും സമാനമായ പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. ഈ മാസം 21 മുതല്‍ 23 വരെയാണ് തൃശൂര്‍ സി പി എം ജില്ലാ സമ്മേളനം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി 13-നായിരുന്നു തിരുവനന്തപുരത്ത് 502 പേരെ പങ്കെടുപ്പിച്ച് സി പി ഐ എം മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സാമൂഹിക അകലം പോലും പാലിക്കാതെ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി തന്നെ പൊതുപരിപാടി സംഘടിപ്പിച്ചത്. സംഭവം വിവാദമായതിനുപിന്നാലെ പരിപാടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തിരുവാതിരക്കളി സംഘടിപ്പിച്ചത്.