കാസർഗോഡ് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക എജി ഹൈക്കോടതിയിൽ. രോഗബാധിത പ്രദേശങ്ങളെ വേർതിരിക്കുക മാത്രമാണ് ചെയ്തത്. ഇതിനായാണ് റോഡുകൾ അടച്ചതെന്നും കർണാടക അറിയിച്ചു. എന്നാൽ കൊവിഡ് രോഗം അല്ലാത്ത മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ അവരെ വേർതിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കർണാടകം.
മംഗലാപുരം റെഡ് സോണ്‍ ആയി ഇന്ന് രാവിലെ ഡിക്ലൈര്‍ ചെയ്തുവെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും മാർഗ്ഗ നിർദ്ദേശം നൽകിയാൽ ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥരാണെന്നും കർണാടകം കോടതിയിൽ വ്യക്തമാക്കി. എന്നാല്‍, കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു. റോഡ് അടച്ച് രോഗികളെപ്പോലും കടത്തിവിടാതെയുള്ള കർണാടകത്തിന്‍റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും കോടതി തുറന്നടിച്ചു. കൊവിഡ് രോഗംകൊണ്ടുമാത്രമല്ല ആളുകൾ മരിക്കുന്നത്. മറ്റു കാരണങ്ങൾ കൊണ്ട് മരിച്ചാൽ ആരു ഉത്തരം പറയുമെന്നും കോടതി ആരാഞ്ഞു. ഒരു ഡോക്ടർക്ക് ഒരു രോഗിയെ മാത്രമേ പരിശോധിക്കാൻ പറ്റൂ എന്ന് പറയാൻ പറ്റുമോ എന്നും കോടതി ചോദിച്ചു.