പ്രധാനമന്ത്രിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയ സംഭവവുമായി ബന്ധപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. അരുണ്‍ കുമാര്‍ നടത്തിയ പ്രസ്താവന പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കി. യുജിസി സ്‌കെയില്‍ ശമ്പളം വാങ്ങി ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന അരുണ്‍കുമാര്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ തെറ്റായ വിവരം നല്‍കുകയും തെറ്റിദ്ധാരണ പരത്തി അപമാനിക്കുകയുമായിരുന്നെന്ന് ബിജെപി വൈസ് പ്രസിഡന്റ് അഡ്വ.ബി ഗോപാലകൃഷ്ണന്‍ പരാതിയില്‍ പറയുന്നു.
വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ഓണ്‍ലൈനായി സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രസംഗം തടസപ്പെട്ട് വെപ്രാളപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചുനിൽക്കുകയാണ് പ്രധാനമന്ത്രി എന്നായിരുന്നു അരുണ്‍ കുമാര്‍ വിമര്‍ശിച്ചത്. ലൈവായി ഒരു പത്രസമ്മേളനംപോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമാണിതെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരുണ്‍ കുമാര്‍ പറഞ്ഞത്:
ടെലി പ്രോംപ്റ്റർ പണിമുടക്കിയാൽ കാറ്റിൽ ഉടു തുണി പാറിപ്പോയ അവസ്ഥയാണ് പറയുന്നത് എന്തെന്ന് അറിയാത്തവർക്ക് . ന്യൂസ് ഫ്ലോറുകളിൽ ഇടയ്ക്കിടെ നോക്കാതെ പോയി ചിലർ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോൾ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്. ഇവിടെ നമ്മുടെ രാജ്യത്തിൻ്റെ ടെമ്പർമെൻറിനെ കുറിച്ചും ടാലൻ്റിനെ കുറിച്ചും പാതി പറഞ്ഞിട്ട് പ്രോംപ്റ്ററിടിച്ചു പോയപ്പോൾ പറയാൻ ഒന്നുമില്ലാതെ പകച്ചു നിൽക്കുകയാണ് പ്രധാനമന്ത്രി. ലൈവായി ഒരു പത്ര സമ്മേളനം പോലും എന്തുകൊണ്ട് ഈ പ്രധാനമന്ത്രി നടത്തുന്നില്ല എന്ന ചോദ്യത്തിനുത്തരമായി. അഹമ്മദ് നഗർ കോട്ടയിലെ ജയിലിനുള്ളിൽ ഇരുന്ന് ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകമെഴുതിയ, ഒരു പ്രോംപ്റ്ററുമില്ലാതെ മനുഷ്യഹൃദയങ്ങളോട് സംസാരിച്ച ഒരു മനുഷ്യൻ നിന്ന ഇടത്താണല്ലോ പ്രോംപ്റ്റർ ഇല്ലാതെ വിയർക്കുന്ന ഒരാൾ നിൽക്കുന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്. സ്വാതന്ത്ര്യത്തിൻ്റെ രാത്രിയിൽ തയ്യാറാക്കിയ കുറിപ്പ് മിസ്സായപ്പോൾ നെഹ്റു തൻ്റെ വിഖ്യാതമായ 'Tryst With Destiny' പ്രസംഗം കുറിച്ചത് പ്രസംഗപീഠത്തിൽ നിന്നാണ്, മിനുട്ടുകൾക്കുള്ളിൽ. ശരിക്കും ഇതാണ് വിധിയുമായുള്ള ഒരു പ്രധാനമന്ത്രിയുടെ കൂടി കാഴ്ച!