LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയിൽ പദ്ധതിയുടെ വിശേഷങ്ങൾ- കെ കെ കൊച്ച്

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും യാത്രാസൗകര്യങ്ങളും വാഹനങ്ങളുംകൊണ്ട് സമ്പന്നമാണ് കേരളം. ഇതിനാധാരമായ മുഖ്യഘടകം വിദേശ തൊഴിലുകളിൽ നിന്നുള്ള വരുമാനത്തിന്റെ ഒഴുക്കുംരാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രദേശപരമായ താൽപര്യങ്ങളും ആയിരുന്നു. ഇത്തരം കാര്യങ്ങൾ ലഭ്യമല്ലാതിരുന്ന ദളിത്, ആദിവാസി അധിവാസ മേഖലകളിൽ റോഡ്, പാലം എന്നിവകളില്ലാതെ മധ്യകാലയുഗങ്ങളുടെ അവസ്ഥയാണ് നിലനിൽക്കുന്നത്. ഈ ജനതയുടെ ദുരിതങ്ങളെക്കുറിച്ച് കേഴുന്ന സംഘടനാ പ്രവർത്തകർപോലും വസ്തുതകൾ തിരിച്ചറിയുന്നില്ല. വികസിത പ്രദേശങ്ങളുടെ സാമ്പത്തിക സാമൂഹ്യവ്യവസ്ഥയെ തിരിച്ചറിയാൻ കഴിയുന്ന മാതൃക' പാലാ'യാണ്. കേരളാകോൺഗ്രസിന്റെയും കെ.എം മാണിയുടെയും വാത്സല്യാതിരേകത്താൽ, റോഡുകളും പാലങ്ങളും സമൃദ്ധമായുള്ള പാല, ഏത് വിദേശ നഗരത്തോടും കിടപിടിക്കാൻ കഴിയുന്ന സാമ്പത്തിക വികസനം കൈവരിച്ചിട്ടുണ്ട്. അവിടത്തെ ബഹുഭൂരിപക്ഷംപേരും വിദേശതൊഴിലുകാരോ വ്യാപാര വ്യവസായ സംരംഭകരോ ആയതിനാലാണ് മുഖ്യ കാർഷിക വ്യവസായ ഉൽപ്പന്നമായ റബറിന് വില ഇടിഞ്ഞപ്പോൾ ആരും ആത്മഹത്യ ചെയ്യാതിരുന്നത്. കാര്യങ്ങൾ ഇപ്രകാരം ആണെങ്കിലും ഇനിയും അടിസ്ഥാനതല വികസനം വേണമെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല. ഒരു ജില്ലയിൽ നൂറുപേരെപോലും സംഘടിപ്പിക്കാൻ കഴിയാത്ത, തെരുവോരങ്ങളിൽ മൈക്ക് വച്ച് പ്രസംഗിക്കാൻ വിലക്കുകൾ ഇല്ലാത്തതിനാലും സോഷ്യൽ മീഡിയയിൽ എഴുതാൻ കഴിയുന്നതിനാലും മേൽവിലാസമുള്ള ചില നക്സൽ ഗ്രൂപ്പുകളെപ്പോലും കോരിത്തരിപ്പിച്ച വികസന മേഖലയിൽ ഏറെക്കാലമായി പ്രവർത്തിക്കുന്ന ചില സ്വയംപ്രഖ്യാപിത പ്രാഫഷനലുകളുടെ 2022 ജനുവരി 15 ലെ നിവേദനം ചൂണ്ടിക്കാട്ടുന്നു.

a, കേരളത്തിന്റെ ഗതാഗതവുമായി ബന്ധപ്പെട്ട് റോഡ്, റെയിൽ, വിമാനം, ഉൾനാടൻഗതാഗതം, സമുദ്രം എന്നിങ്ങനെ അഞ്ചു മേഖലകളെയും ഉൾപ്പെടുത്തി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഒരു ധവളപത്രം പുറത്തിറക്കണം ഇതിൽ ഏറ്റവും ചിലവുകുറഞ്ഞതും പാരിസ്ഥിതിക സൗഹൃദപരവും കേരളത്തിന്റെ വികാസഘടനയെ മനസ്സിലാക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം.

b, ഇപ്പോൾ കേരളത്തിലുള്ള റെയിൽവേ സംവിധാനത്തിന് വേഗതയിലും മറ്റ് അനുബന്ധ സൗകര്യങ്ങളിലും ഏറെ പരിമിതികളുണ്ടെങ്കിലും അവയെ പരിഹരിച്ചുകൊണ്ട് ഇപ്പോൾ നിലനിൽക്കുന്ന സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടുതൽ ചിലവ് കുറവുള്ളതും മറ്റ് അനുബന്ധ പ്രശ്നങ്ങൾ കുറയ്ക്കുന്നതുമായ ബദൽ മാർഗമാണ് എന്ന് ഞങ്ങൾ കരുതുന്നു. ഈ നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നവർ പ്രൊഫ. എം കെ പ്രസാദ് ,ഡോ. എം പി പരമേശ്വരൻ, ബി ആർ പി ഭാസ്കർ, ഡോ എം എ ഉമ്മൻ, ഡോ. ആർ വി ജി മേനോൻ, ഡോ. കെ പി കണ്ണൻ തുടങ്ങിയവർ. ഒരു ചൈനീസ് കവിതയിൽ പറയുംപോലെ, ബുദ്ധികൊണ്ട് ജീവിതം തുലച്ചവരല്ല രമ്യഹർമ്മ്യങ്ങളിൽ ജീവിക്കുന്നവരും വൻതോതിൽ വരുമാനമുള്ളവരുമാണ്. എന്തുകൊണ്ടാണ് ഇവർ എതിർക്കപ്പെടുന്നത്?

ഡോ. ബി ആർ അംബേദ്കറിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ബുദ്ധിജീവികൾകൾ, ജീനിയസ്സുകളല്ല. ബ്രാഹ്മണനായി കണക്കാക്കാവുന്ന പണ്ഡിതന്മാരാണ്. ഈ പാണ്ഡിത്യം (ബ്രാഹ്മണിസം ) മുകളിൽ കൊടുത്തിരിക്കുന്ന  നിർദ്ദേശങ്ങളിലും ഉണ്ട്.

ഇവരുടെ നിർദ്ദേശങ്ങൾ ഒരു കപ്പ് മണ്ണെടുക്കാതെ ഒരില പിഴുതുമാറ്റാതെ എങ്ങിനെ പ്രായോഗികമാക്കാമെന്നാണ് നിർദ്ദേശിക്കേണ്ടിയിരുന്നത്. ചുമതല നിർവഹിക്കാതെ ഉത്തരവാദിത്തം സർക്കാരിനും രാഷ്ട്രീയക്കാർക്കും ബ്യൂറോക്രാറ്റുകൾക്കും ഏൽപ്പിച്ചുകൊടുക്കുന്ന അതിബുദ്ധിയാണുള്ളത്. (സംഘപരിവാർ, കോൺഗ്രസ്, വെൽഫെയർ പാർട്ടി, നക്സലൈറ്റ് ഗ്രൂപ്പുകൾ, എസ് ഡി പി ഐ സമരസമിതികൾ എന്നിവരുടെ വേദപുസ്തകമായി മാറിയ ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ വാദങ്ങൾ പിന്നീട് പരിശോധിക്കുന്നതാണ്) 

മറ്റുചില വിദഗ്ദ്ധാഭിപ്രായങ്ങൾ 

1, നിലവിലുള്ള ആള് പാതയ്ക്ക് സമാന്തരമായി അതിവേഗ ചരക്ക് ഗതാഗത പാതക്കായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക. 

2, നിലവിലുള്ള പാതകൾക്കു സമാന്തരമായി മറ്റൊരു ബ്രോഡ്ഗേജ് ഇരട്ടപ്പാതകൂടി തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തേക്ക് പണിതാൽ കേരളത്തിലെ റെയിൽ ഗതാഗതം മാത്രമല്ല ,സംസ്ഥാനത്തെ മൊത്തം ഗതാഗതം മാത്രമല്ല, സംസ്ഥാനത്തെ മൊത്തം ഗതാഗത സംവിധാനത്തിന് ശേഷിയും ഉപയോഗ്യതയും  വലിയതോതിൽ വർധിക്കാൻ സഹായിക്കും. കൂടാതെ നിരവധി നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും അവയൊന്നും പ്രസക്തമല്ലാത്തതിനാൽ തള്ളിക്കളയുകയാണ്.

മുകളിൽ കാണിച്ചിരിക്കുന്ന റെയിൽപാതയുടെ നിർമ്മാണം പാരിസ്ഥിതിക പ്രശ്നങ്ങൾ, കുടിയിറക്ക് ,കല്ല് മണ്ണ് തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം, ഇവയൊന്നും വേണ്ടാത്തതാണോ ? അതായത് നാടൻ ഭാഷയിൽ പറഞ്ഞാൽ ശുദ്ധ വിവരക്കേടല്ലാതെ മറ്റൊന്നുമല്ല. അടിസ്ഥാനസൗകര്യ വികസനത്തേയും മുഖ്യമായും റെയിൽവേ വികസനത്തെയും ആധാരമാക്കുന്നവരുടെ പാണ്ഡിതൃാഭ്യാസങ്ങളിൽനിന്നും ചോർന്നു പോയിരിക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. ഫലമോ ഗതാഗതം ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ആളുകളുടെ യാത്രോപാധി മാത്രമാണ്.

കുറിപ്പ്:- കേരളത്തിൻറെ സമരചരിത്രത്തിൽ കണ്ണീരിലും ചോരയിലും എഴുതിയ ദലിത് - ദലിത് ക്രിസ്ത്യൻ - ആദിവാസി മുന്നേറ്റമാണ് ഏഴു വർഷം നീണ്ടുനിന്ന ചെങ്ങറ സമരം. ഈ സാമുദായിക സമരത്തെ ഭൂരഹിത കർഷകരുടെ വർഗ്ഗസമരമായി വ്യാഖ്യാനിച്ചത് സി.ആർ.നീലകണ്ഠനാണ്. ഇതോടെ എല്ലാ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളാലും എതിർക്കപ്പെട്ടസമരം തകർച്ചയെ നേരിടാൻ തുടങ്ങി. ളാഹാ ഗോപാലന് സ്വീകാര്യമായ വർഗ്ഗസമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എസ് യു സി ഐ നേതാവ് എസ് രാജീവനെ കുറിച്ച് സെലീന പ്രക്കാനം പറയുന്നത് ഇപ്രകാരമാണ്. ചെങ്ങറ സമരഭൂമിയിൽ നിന്ന് ദലിത്-ആദിവാസി പ്രസ്ഥാനങ്ങളെ അകറ്റിനിർത്തിയപ്പോൾ എസ് യു സി ഐ ക്കാർക്കും ആ സംഘടനയുടെ പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ് രാജീവനും സമരഭൂമിയിൽ സർവ്വ സ്വാതന്ത്ര്യമാണ് ലഭിച്ചത്. നന്ദിഗ്രാമിലെ സമരത്തിന് നേതൃത്വം കൊടുത്തത് തങ്ങളാണെന്ന അവകാശവാദവുമായാണവർ രംഗപ്രവേശനം ചെയ്യുന്നത്. തുടർന്ന് സ്ത്രീശാക്തീകരണത്തെ കുറിച്ചുള്ള ക്ലാസ്സുകളും വിദ്യാർത്ഥി സംഘടനയുടെ മെമ്പർഷിപ്പ് വിതരണം നടന്നു. സമരം നടക്കുന്നത് ചെങ്ങറയിൽ ആണെങ്കിലും അതിലെ ആധികാരിക തീരുമാനങ്ങൾ, ഗവൺമെന്റുമായുള്ള ചർച്ചകൾ ഇവയെല്ലാം നടക്കുന്നത് ഓഫീസിലാണ് .ഇത്തരം കാര്യങ്ങളിൽ രാജീവൻ നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നുവെന്നു വേണം കരുതേണ്ടത്. കൂടാതെ വളരെ ഉത്തരവാദിത്വത്തോടെ അദ്ദേഹം ഓഫീസ് നിർമ്മാണത്തിന്റെ ചുമതലയും വഹിച്ചിരുന്നു.

ഒരുവട്ടം കഴിഞ്ഞപ്പോൾ സമരഭൂമിയിലെ പ്രവർത്തനങ്ങൾ ഇവരുടെ നിയന്ത്രണത്തിൽ പോകുന്നതായിട്ട് തോന്നി. അത്തരത്തിൽ വന്നപ്പോൾ എനിക്ക് സ്വാഭാവികമായി വിഷമം തോന്നി.കാരണം ദളിതരുടെ  നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പട്ടികജാതി- പട്ടികവർഗ്ഗ - ദളിത്ക്രൈസ്തവരുടെ നേതൃത്വത്തിലാണ് സംഘടനയുടെ അടിത്തറ എന്നാണ് നമ്മെ പഠിപ്പിച്ചിരുന്നത്. മറ്റുള്ളവർ സമരത്തെ സഹായിക്കുന്നവരാണ്. സമരഭൂമിയിൽ ഓഫീസിലെയും അനിഷേധ്യമായ സ്വാധീനംമൂലം രാജീവൻ പറയുകയുണ്ടായി ളാഹാ ഗോപാലൻ സാറില്ലെങ്കിലും ഞങ്ങൾ സമരം നടത്തും. രാജീവനെ ഒരു സവർണനേതൃത്വമായി സമരഭൂമി തിരിച്ചറിഞ്ഞെങ്കിലും അത് അംഗീകരിക്കാൻ ളാഹാ ഗോപാലൻ വിസമ്മതിച്ചിരുന്നുവെന്നുമാത്രമല്ല, അവരോട് അനിയന്ത്രിതമായ വിധേയത്വം പുലർത്തുകയും ചെയ്തു. ചുരുക്കത്തിൽ ചെങ്ങറ ഭൂസമരത്തെ ഇന്നും പരിഹരിക്കപ്പെടാത്ത പ്രശ്നം ആക്കുന്നതിലും സംസ്ഥാനത്തെ മുഴുവൻ ദലിത് -ആദിവാസികളുടെയും വിലാപമാക്കി മാറ്റുന്നതിലും രാജീവൻ വലുതായ പങ്കാണ് വഹിച്ചത്. അതായത് ഈ കമ്മ്യൂണിസ്റ്റുകാരന്റെ നേതൃത്വത്തിൽ സമരത്തിന് നേട്ടങ്ങൾ വളരെ കുറവും കോട്ടങ്ങൾ വളരെ കൂടുതലുമാണ്. ഈ അവസ്ഥ സൃഷ്ടിച്ച എസ്.രാജീവനാണ് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ജനറൽ കൺവീനർ. ഈ നേതൃത്വത്തെ ഇരകൾക്കുള്ള മുന്നറിയിപ്പായിട്ടാണ് വായിക്കേണ്ടത്.

(കെ റയിൽ പദ്ധതിയുടെ വിശേഷങ്ങൾ പതിനൊന്നാം ഭാഗം തുടർന്ന് പ്രസിദ്ധീകരിക്കും )

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Recent Posts

Sufad Subaida 2 weeks ago
Views

ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം: യാഥാര്‍ഥ്യവും സാമൂഹ്യമാധ്യമങ്ങളിലെ സയണിസ്റ്റ് അനുകൂലികളും

More
More
Sufad Subaida 2 weeks ago
Views

കൊടകര: ഒരു പ്രതിയും രക്ഷപ്പെടരുത് - സുഫാദ് സുബൈദ

More
More
Views

നൂര്‍ബിനാ റഷീദിനോട്‌ ചില ചോദ്യങ്ങള്‍ - മൃദുല ഹേമലത

More
More
Sufad Subaida 2 years ago
Views

ഗൊദാർദ്: വിഗ്രഹഭഞ്ജകനായി തുടങ്ങി സ്വയം വിഗ്രഹമായി മാറിയ ചലച്ചിത്ര പ്രതിഭ- സുഫാദ് സുബൈദ

More
More
Mehajoob S.V 2 years ago
Views

മാഗ്സസെയും ന്യൂസ് മേക്കര്‍ അവാര്‍ഡും സിപിഎമ്മും പിന്നെ സ്വരാജും- എസ് വി മെഹ്ജൂബ്

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

More
More