പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ കേസ് വാദിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരായില്ല. ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ട കേസില്‍ അയാള്‍ക്ക് വേണ്ടി ഹാജരാകേണ്ട പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് കോടതി ചോദിച്ചു. കേസിന്‍റെ വാദത്തിനായി ആരും ഹാജരാകാതിരുന്നതിനാല്‍ തുടര്‍ വാദം ഫെബ്രുവരി 26 ലേക്ക് മാറ്റിവെച്ചു. കേസിൽ നിന്നും ഒഴിയാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി പിയ്ക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിയോഗിച്ച വി ടി രഘുനാഥാണ് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചത്.
ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വി ടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എറണാകുളത്ത് നിന്നും മണ്ണാര്‍ക്കാട് എത്തി കേസ് വാദിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് സര്‍ക്കാരിന് സ്ഥാനമൊഴിയാനുള്ള അപേക്ഷ രഘുനാഥ് നല്‍കിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ ഈ വിവരം അറിയിച്ചതുമാണ്. മധുവിന് വേണ്ടി വി ടി രഘുനാഥന്‍ തന്നെ ഹാജരാകണമെന്ന നിലപാടാണ് ഡിജിപി സ്വീകരിച്ചത്. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ രഘുനാഥ് ഹാജരായിരുന്നില്ല. ഈ സമയത്താണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ചോദിച്ചത്.