അട്ടപ്പാടിയില്‍ ആള്‍കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ കേസ് വാദിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകത്തതിനെതിരെ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. മൂന്ന് വർഷങ്ങൾക്ക് മുൻപ് മധുവിന്റെ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ഖജനാവിൽ കാശില്ല എന്നാണ് സർക്കാർ നിലപാടെടുത്തത്. കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉൾപ്പെടെ സംരക്ഷിക്കാൻ സുപ്രീം കോടതി അഭിഭാഷകർക്ക് പിണറായി വിജയൻ്റെ സർക്കാർ കോടികൾ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
"മധു... മാപ്പ്" എന്ന് ഒരു കുറിപ്പെങ്കിലും എഴുതാത്തവരായിട്ട് മലയാളികളിൽ ആരും ഉണ്ടാകില്ല. മധുവിനെ നെഞ്ചോട് ചേർത്ത് കവിതകൾ, ചിത്രങ്ങൾ, ശില്പങ്ങളൊക്കെയൊരുക്കിയാണ് ഹൃദയഭേദകമായ ആ സംഭവത്തോട് കേരളസമൂഹം ഒന്നാകെ പ്രതികരിച്ചത്. അത്രമാത്രം മലയാളികളുടെ മനസ്സിനെ പിടിച്ചുലച്ച സംഭവമായിരുന്നു അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവിന് നേരിട്ട ആൾക്കൂട്ട ആക്രമണവും പിന്നീട് സംഭവിച്ച ദാരുണാന്ത്യവും. പക്ഷേ മധുവിന് നീതി മാത്രം ഇപ്പോഴും അന്യമാണ്.
2018 ഫെബ്രുവരിയിലാണ് കേരളസമൂഹത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം നടന്നത്. അന്ന് തന്നെ പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മധുവിന്റെ ആൾക്കൂട്ട കൊലപാതകത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ചയിൽ അന്വേഷണവും അട്ടിമറിക്കപ്പെട്ടു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് മധുവിന്റെ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ഖജനാവിൽ കാശില്ല എന്നാണ് സർക്കാർ നിലപാടെടുത്തത്. എത്രമാത്രം അലംഭാവത്തോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന് ആ സംഭവം വ്യക്തമാക്കുന്നു . പിന്നീട് എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചതും, ഇതിലെ മൂന്നാം പ്രതിയെ തന്നെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയി നിയമിച്ചതും കേരളം കണ്ടു. പ്രതിപക്ഷത്തിന്റെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് ആ പ്രതിയെ ചുമതലയിൽ നിന്നും നീക്കിയത്.
ഇപ്പോൾ ഈ കേസ് കോടതിയിൽ വന്നപ്പോൾ ഹാജരാകാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു അഭിഭാഷകൻ പോലുമില്ലായിരുന്നു എന്നത് കേരളസമൂഹത്തിന് ലജ്ജാകരം ആണ്. കേരളത്തെ ഞെട്ടിച്ച കൊലപാതക കേസുകളിലെ കൊടും ക്രിമിനലുകളെ ഉൾപ്പെടെ സംരക്ഷിക്കാൻ സുപ്രീം കോടതി അഭിഭാഷകർക്ക് പിണറായി വിജയൻ്റെ സർക്കാർ കോടികൾ ചെലവഴിക്കുമ്പോളാണ് ആദിവാസി യുവാവായ മധുവിന് സ്വാഭാവിക നീതി പോലും നിഷേധിച്ചത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഭരണകൂട ഭീകരത തന്നെയാണിത്.
വൈകിയെങ്കിലും മധുവിന് നീതി ലഭിക്കാനുള്ള നടപടികൾ എടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. അതിന് കഴിഞ്ഞില്ലെങ്കിൽ ലോകം കണ്ട ഏറ്റവും ക്രൂരൻമാരായ ഭരണാധികാരികളുടെ പട്ടികയിലേയ്ക്ക് ജനം പിണറായി വിജയനെ എഴുതിത്തള്ളും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക