ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന കടന്നു കയറ്റങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി മൗനം തുടരുന്നതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് ചൈന കടന്നുകയറാന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ പൗരന്മാരെ തട്ടിക്കൊണ്ട് പോകുകയും ആക്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രധാനമന്ത്രി 'അച്ഛേ ദിൻ' വരുന്നതിനായി നിശബ്ദമായി കാത്തിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അരുണാചൽ പ്രദേശിലെ ബി ജെ പി എം.പി തപീർ ഗാവോവിന്റെ റിപ്പോർട്ടും രാഹുൽ ട്വീറ്റിനൊപ്പം പങ്കുവെച്ചു. ഇന്ത്യക്കാരെ ചൈന നിരന്തരം തട്ടിക്കൊണ്ടുപോകുകയാണെന്നും കേന്ദ്രം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുമുള്ള തപിർ ഗാവോയുടെ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ വനമേഖലകളിൽ വേട്ടയാടാനും ഔഷധങ്ങൾ ശേഖരിക്കാനും പോകാറുണ്ട്. ഇവരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോവുകയാണ്. ഇതിനെതിരെ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് തപീർ ഗാവോവ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭൂട്ടാനിലെ 100 ചതുരശ്ര കിലോമീറ്റർ ഭൂമി അനധികൃത നുഴഞ്ഞുകയറ്റത്തിലൂടെ ചൈന പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അരുണാചല്‍ അതിര്‍ത്തിക്ക് സമീപം ചൈനയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇന്ത്യ - ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കും സമീപത്തായിട്ടാണ് നിര്‍മാണ പ്രവര്‍ത്തങ്ങള്‍ പുരോഗമിക്കുന്നത്. അതിനിടെ, അവകാശവാദമുന്നയിക്കുന്ന അരുണാചൽപ്രദേശിലെ 15 സ്ഥലങ്ങളുടെ പേരും ചൈന കഴിഞ്ഞ മാസം മാറ്റിയിരുന്നു.