കോവിഡ്-19 മഹാമാരിയെ തടയുന്നതിന് ലോക ബാങ്ക് ഇന്ത്യക്ക് 1 ബില്യണ്‍ യു.എസ് ഡോളര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചു. ടെസ്റ്റിങ് കിറ്റ്, വെന്‍റിലേറ്റർ തുടങ്ങി പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനുമാണ് സഹായം അനുവദിച്ചത്. കൂടാതെ, രോഗബാധിതരെ കണ്ടെത്തുക, അവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുക, ലബോറട്ടറി സൗകര്യങ്ങൾ വർധിപ്പിക്കുക, ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ വസ്ത്രങ്ങൾ സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഫണ്ട് വിനിയോഗിക്കാം.
25 ലോകരാജ്യങ്ങൾക്കായി 190 കോടി ഡോളറിന്റെ പ്രാഥമിക സഹായപദ്ധതികളും ലോകബാങ്ക് അനുവദിച്ചു. 40 രാജ്യങ്ങൾക്ക് കൂടി ധനസഹായം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ലോക ബാങ്ക് അറിയിച്ചു. ഇന്ത്യക്കാണ് ഏറ്റവും കൂടുതൽ ഫണ്ട് ലഭിച്ചിരിക്കുന്നത്. 'പാവപ്പെട്ട മേഖലകളെയാണ് ഈ മഹാമാരി കൂടുതല്‍ ബാധിക്കുക. ആയതിനാല്‍, അവര്‍ക്ക് ഏറ്റവും നല്ല സഹായം സ്വായത്തമാക്കാനായി രാജ്യങ്ങള്‍ തോറും ഞങ്ങളുടെ പ്രതിനിധികള്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്'- ലോക ബാങ്ക് പറഞ്ഞു.
പാക്കിസ്ഥാന് 200 മില്യണ്‍ ഡോളറും, അഫ്ഗാനിസ്ഥാന് 100 മില്യണ്‍ ഡോളറും സഹായം അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്വകാര്യ കമ്പനികളുടെ നഷ്ടം നികത്താനായി പല സംഘടനകളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ രാജ്യം, പ്രധാനമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേയ്ക്ക് വിദേശത്ത് നിന്ന് സാമ്പത്തികസഹായം തേടിയിരുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ പല വിദേശ രാജ്യങ്ങളും സഹായമഭ്യര്‍ഥിച്ചപ്പോള്‍ അത് കേന്ദ്രം തടഞ്ഞിരുന്നു. എന്നാലിപ്പോള്‍ അതേ സര്‍ക്കാര്‍തന്നെ മാറി ചിന്തിക്കാന്‍ തയ്യാറായതിനെ കേരളം സ്വാഗതം ചെയ്തു.