ഡല്‍ഹി: മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നതിനെ എതിര്‍ത്ത സംഭവത്തില്‍ വിമര്‍ശനവുമായി ആക്ടിവിസ്റ്റും സമാധാന നൊബേൽ ജേതാവുമായ മലാല യൂസുഫ് സായ്. ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ സ്കൂളുകളില്‍ കയറ്റാന്‍ അനുവദിക്കാത്തത് ഭയാനകമാണ്. ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാർശ്വവത്ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് മലാല പറഞ്ഞു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്നതിലാണ് ഇപ്പോഴും രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നതെന്നും മലാല യൂസഫ് സായ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം സ്ത്രീകളുടെ അവകാശമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. അത് ബിക്കിനിയായാലും, ഹിന്ദു മത വിശ്വാസികള്‍ മുഖം മറക്കാന്‍ ഉപയോഗിക്കുന്ന ഗൂംഗട്ടായാലും ജീൻസായാലും ഹിജാബ് ആയാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് ഒരു സ്ത്രീയുടെ അവകാശമാണ്. ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് സ്ത്രീകളെ ആക്രമിക്കുന്നത് അവസാനിപ്പിക്കുകയെന്നാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിദ്യാര്‍ഥിനികള്‍ സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിനെ എതിർത്ത് ഹിന്ദുത്വവാദികൾ രംഗത്തെത്തിയതിനെ തുടർന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇതേതുടര്‍ന്ന് കർണാടകയിലെ എല്ലാ ഹൈസ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനുപിന്നാലെ ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജ് വിദ്യാർഥിനികൾ കർണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.