കൊവിഡ്-19 വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണച്ചട്ടം ലംഘിച്ച് മുങ്ങിയ കൊല്ലം ജില്ലാ സബ്കളക്ടർ അനുപം മിശ്രയുടെ ഗണ്‍മാനും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ സബ്കളക്ടർ ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്ന് എത്തിയ വ്യക്തിയായതുകൊണ്ട് തന്നെ സബ്കളക്ടറോടും അദ്ദേഹത്തെ സ്വീകരിക്കാന്‍ ചെന്ന ഡ്രൈവറോടും ഗണ്‍മാനോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. അത് കേള്‍ക്കാതെ പുറത്തിറങ്ങി നടന്നതിനാണ് ഇരുവരേയും സസ്പെന്‍റ് ചെയ്തത്.
ഉത്തരവാദിത്തപ്പെട്ട ആരോടും പറയാതെയാണ് അനുപം മിശ്ര കൊല്ലത്തെ വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്. 2016 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. രണ്ടു ദിവസമായി സബ്കളക്ടറുടെ ക്വാർട്ടേഴ്സിൽ വെളിച്ചം കാണാതിരുന്നതിനെത്തുടർന്നു സമീപത്തെ ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതോടെയാണു സബ്കളക്ടർ ക്വാറന്റീൻ ലംഘിച്ചതു പുറത്തറിഞ്ഞത്. അതേസമയം സബ്കളക്ടർ എങ്ങനെയാണ് നാട്ടിലേക്ക് മടങ്ങിയതെന്നും യാത്രയിൽ ആരെങ്കിലുമായൊക്കെ സമ്പർക്കം പുലർത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിച്ച് വരികയാണ്. ഗുരുതരമായ ചട്ടലംഘനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.