ചെറുകിട കച്ചവടക്കാരിൽ വർഗ്ഗബോധമുണ്ടാക്കുകയും, സ്വയം ആ വർഗ്ഗബോധത്തെ ഇന്‍റെണലൈസ് ചെയ്യുകയും ചാഞ്ചല്യമില്ലാതെ നാലു പതിറ്റാണ്ടോളം അതിൽ ഉറച്ചുനിൽക്കുകയും ചെയ്ത, രാജ്യത്തെതന്നെ ഉന്നതശീർഷനായ നേതാവാണ് ടി നസറുദ്ദീൻ. മൂലധനം കുന്നുകൂട്ടാൻ ആഗ്രഹിക്കുന്നവരുടെ നേതാവായിരുന്നില്ല നസറുദ്ദീൻ, കുത്തക കമ്പനികളുടെ സാധനങ്ങൾ വിൽക്കില്ലെന്ന് പറയാൻ തക്ക രാഷ്ട്രീയബോധമുള്ള നേതാവായിരുന്നു. ബഡ്ജറ്റല്ല സുനാമി വന്നാലും ശരി, അത് കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്നാണ് നസറുദ്ദീൻ ഉത്കണ്ഠപ്പെട്ടിരുന്നത്. ചെറുകിട കച്ചവടക്കാർ ഒരു വലിയ തൊഴിൽ വിഭാഗമാണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയെപോലും ബോധ്യപ്പെടുത്തി. നസറുദ്ദീൻ വെട്ടിത്തെളിച്ച, വെളിച്ചം വീശിയ വഴിയിലൂടെയാണ് വികെസിയും വ്യാപാരി വ്യവസായ സമിതിയും പിച്ചവെച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധികാര രാഷ്ട്രീയത്തിലേക്ക് കടന്നുകയറാൻ ഒരിയ്ക്കലും ശ്രമിച്ചില്ല. കച്ചവടക്കാർ അരക്ഷിതാവുന്നു എന്നു തോന്നുമ്പോൾ എൽ ഡി എഫിനെയും യു ഡി എഫിനേയും മാറി മാറി ചീത്ത പറഞ്ഞു. തങ്ങൾക്ക് അനുകൂലമാണ് എന്ന് തോന്നുമ്പോൾ അവരെ പിന്തുണച്ചു. വ്യാപാരികളെ ഒരു സംഘടിത ശക്തിയാക്കി വളർത്തി. അവരിൽ സുരക്ഷിത ബോധമുണ്ടാക്കി. ''താങ്കളില്ലായിരുന്നുവെങ്കിൽ ഞങ്ങളെത്ര അനാഥരായിപ്പോയേനെ'' എന്ന് വ്യാപാരികൾ തീർച്ചയായും സങ്കടപ്പെടുന്ന ഒരു ദിനമാണ് ഇന്ന്. കേരളം കണ്ട ഏറ്റവും വലിയ നേതാക്കളിലൊരാളാണ് ടി. നസറുദ്ദീൻ.