ചൈനയിൽ കൊറോണ വൈറസ് ബാധ പടരുന്നതിൽ പ്രസിഡന്‍റ് ഷീ ജിൻപിങ് ആശങ്ക രേഖപ്പെടുത്തി. രാജ്യത്ത് വൈറസ് ബാധ ദ്രുതഗതിയിൽ പടരുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഷീ ജിൻപിങിന്‍റെ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു. ഗൗരവമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.വൈറസ് ബാധയിൽ 42 പേർ മരിച്ചെന്ന് ഷീ സ്ഥിരീകരിച്ചു.
കൊറോണ വൈറസ് ചൈനയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുമെന്ന് യൂറോപ്യൻ ഗവേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് ബാധിത പ്രദേശങ്ങളിൽ യാത്രാവിലക്ക് തുടരുകയാണ്. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്. വുഹാനിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്കുണ്ട്. വുഹാൻ സ്ഥിതി ചെയ്യുന്ന ഹൂബെ മേഖലയിൽ സൈന്യത്തിന്‍റെ മെഡിക്കൽ സംഘവും എത്തിയിട്ടുണ്ട്.
ഇതിനിടെ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ചൈനീസ് ഡോക്ടര്‍ മരിച്ചു. വുഹാനില്‍ ചികിത്സ ഏകോപിപ്പിച്ച ലിയാങ് വുഡോങ് ആണ് മരിച്ചത്. കൊറോണ വൈറസ് യൂറോപ്പിലേക്കും വ്യാപിച്ചു. ഫ്രാൻസിൽ മൂന്ന് പേർക്കും ഓസ്ട്രേലിയയിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.