തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകള്‍ പുറത്ത് വന്നപ്പോള്‍ മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ എം. എം. മണി വിരട്ടുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നടന്ന ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവിശ്യമാണ്. ഹൈഡൽ ടൂറിസത്തിന്റെ മറവിൽ കെ എസ് ഇ ബിയുടെ ഏക്കറ് കണക്കിന് ഭൂമി സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്ക് പാട്ടത്തിന് നൽകിയിരുന്നു. എം. എം. മണി മന്ത്രിയായിരുന്ന കാലത്താണ് ഇടപാടുകളെല്ലാം നടന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബോർഡോ റഗുലേറ്ററി കമ്മിഷനോ അറിയാതെയുള്ള നിയമനങ്ങളാണ് കെ എസ് ഇ ബിയില്‍ നടക്കുന്നത്. സർക്കാരിന്‍റെ അനുമതിയില്ലാത്ത വേതന പരിഷ്കരണം തുടങ്ങി വൈദ്യതി ബോർഡ് വിളിക്കാൻ പോകുന്ന കരാറിന്റെ വിശദാംശങ്ങൾ എൻജിനീയർമാർ തന്നെ കരാറുകാർക്ക് ചോർത്തി കൊടുക്കുന്ന രീതിയും ഈ വകുപ്പിലുണ്ട്. ഇക്കാര്യം പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷമോ മാധ്യമങ്ങളോ അല്ല. വൈദ്യുതി ബോർഡ് ചെയർമാൻ തന്നെയാണ് ഈ വിഷയങ്ങൾ പരസ്യമായി പറഞ്ഞത്. കോടികളുടെ നഷ്ടമാണ് ബോർഡിനുണ്ടായത്. വൈദ്യതി ചാർജ് വർദ്ധിപ്പിച്ച്, അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചാണ് ഈ നഷ്ടം നികത്താൻ പോകുന്നതെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കെ എസ് ഇ ബി ചെയർമാന്‍റെ ആരോപണങ്ങൾ വൈദ്യുതി മന്ത്രി നിഷേധിച്ചിട്ടില്ല. എന്നാൽ മുൻ മന്ത്രി എം.എം. മണി ഈ ആരോപണങ്ങളെ ഭയക്കുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം, ലോകായുക്ത ഓർഡിനൻസിലെ നിരാകരണ പ്രമേയം പാർലമെന്ററി പാർട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താൻ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പെൻഷൻ പ്രായം സംബന്ധിച്ച ചോദ്യത്തിനായിരുന്നു രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചുള്ള വിഡി സതീശന്‍റെ മറുപടി.