കോട്ടയത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ബാധിതയായ ആരോഗ്യ പ്രവർത്തക അസുഖം ഭേദമായി ആശുപത്രി വിട്ടു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസാണ് ഡിസ്ചാർജായത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജയാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതിമാരെ ചികിത്സിക്കുന്നതിനിടെയാണ് രേഷ്മക്ക് അസുഖം ബാധിച്ചത്. മാർച്ച് മുതൽ 22 വരെയാണ് ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്നത്. 23 നാണ് രേഷ്മക്ക് രോഗലക്ഷണം കണ്ടത്. തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്യാൻ തയ്യാറാണെന്ന് രേഷ്മ അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു.കൊവിഡ്-19 രോഗം ബാധിച്ച് ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ ദമ്പതികളും അസുഖം ഭേദമായി ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 93വയസ്സുകാരനായ തോമസും 88കാരിയായ ഭാര്യ മറിയാമ്മയുമാണ് ആശുപത്രി വിട്ടത്. ഇരുവരും 14ദിവസം കൂടി വീട്ടിൽ നിരീക്ഷണത്തില്‍ തുടരും. കൊവിഡ് രോഗം ചികിത്സിച്ച് ഭേദമാകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയവരാണിവർ .
തോമസിനും മറിയാമ്മക്കും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും യാത്രയയപ്പു നൽകി. ചികിത്സിച്ച എല്ലാവർക്കും ഇരുവരും നന്ദി അറിയിച്ചു. ആംബുലന്‍സില്‍ ഇവരെ റാന്നിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ കോളേജിലെ രണ്ട് മുതിര്‍ന്ന നഴ്‌സുമാരും ഇവര്‍ക്കൊപ്പം വീട്ടിലേക്ക് പോയിട്ടുണ്ട്.