ബാംഗ്ലൂര്‍: സര്‍ക്കാര്‍ നടത്തുന്ന നൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ച് കര്‍ണാടക. മൗലാന ആസാദ് മോഡൽ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ ഉൾപ്പെടെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിലുള്ള സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഹിജാബ് ധരിക്കരുതെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രാലയം സെക്രട്ടറി മേജർ പി. മണിവന്നൻ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള റെസിഡൻഷ്യൽ സ്‌കൂളുകൾ, കോളേജുകൾ എന്നിവക്കൊക്കെ നിരോധനം ബാധകമാണ്.
ഹിജാബ് താത്കാലികമായി ഉപയോഗിക്കരുതെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. കോടതിയുടെ ഉത്തരവ് പ്രീ -യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കും യൂണിഫോം നിര്‍ബന്ധമാക്കിയിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ബാധകമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെയാണ് നൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്. മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രാജവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയിലാണ് നൂനപക്ഷ വിദ്യാലയങ്ങള്‍ക്കും നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹര്ജിയിൽ കർണാടക ഹൈക്കോടതി നാളെയും വാദം കേൾക്കും. വെള്ളിയാഴ്ച ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹരജിക്കാരുടെ ആവശ്യത്തിലും ഇടക്കാല ഉത്തരവുണ്ടായില്ല. ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ലെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല നിർദേശം. സ്കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന കോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതിയോട് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.