ഡൽഹിയിലെ നിസാമുദ്ദീനിലെ തബ് ലീഗി മതസമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ്- 19 രോഗം ബാധിച്ചവരിൽ 12 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമ്മേളനത്തിൽ സംബന്ധിച്ച 647 പേർക്ക് രണ്ടു ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം രോഗബാധിതരിൽ മൂന്നിലൊന്ന് പേർ സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.
തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്ത 75 പേർക്ക് തെലങ്കാനയിൽ കൊവിഡ്-19 സ്ഥിരീകരിച്ചു. തെലങ്കാനയിൽ രോഗ ബാധിതരുടെ എണ്ണം 230 ആയി. സംസ്ഥാനത്ത് രോഗം ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. രണ്ട് പേരും തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇതോടെ സംസ്ഥാനത്ത് മരണം സംഖ്യ 11 ആയി.
തമിഴ്നാട്ടിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഇന്ന് മാത്രം 102 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അസുഖം ബാധിച്ചവരുടെ എണ്ണം 400 പിന്നിട്ടു. ഇതിൽ 364 പേരും തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്. തമിഴ്നാട് സർക്കാർ സംസ്ഥാനം മുഴുവൻ കൊവിഡ് സാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 3 ദിവസത്തിനിടെ 300 ഓളം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ചത്. 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്. 150 ഓളം സിഐഎസ്എഫ് ജവാന്മാർ നിരീക്ഷണത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് ഇവർ നിരീക്ഷണത്തിലുളളത്. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ജവാന്മാർ കർശനമായി പാലിക്കണമെന്ന് സിഐഎസ് ആവശ്യപ്പെട്ടിട്ടണ്ട്.
ഡൽഹി നിസാമുദ്ദീനിലെ തബ് ലീഗ് മതസമ്മേളനവും , കുടിയേറ്റ തൊഴിലാളികളുടെ പലായനവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സംസ്ഥാന ഗവർണമാരുമായും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാരുമായും നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വീഡിയോ കോൺഫ്രൻസിംഗിലൂടെയാണ് ഗവർണമാരെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്.