ബാംഗ്ലൂര്‍: കര്‍ണാടകയിലെ പി ജി വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി കോളേജുകള്‍. ഉഡുപ്പി മഹാത്മാഗാന്ധി മെമ്മോറിയൽ കോളേജിലും ഉള്ളാൾ കോളേജിലുമാണ് ഹിജാബ് ധരിച്ച പി ജി വിദ്യാര്‍ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ചത്. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ധരിക്കരുതെന്ന ഇടക്കാല ഉത്തരവ് കര്‍ണാടകയിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്ക് മാത്രമാണ് ബാധകം. എന്നാല്‍ ക്ലാസുകളിലോ കോളേജിനുള്ളിലോ പ്രവേശിക്കാന്‍ പ്രിൻസിപ്പള്‍ അനുവദിക്കുന്നില്ലെന്നും ഇത് ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും വിദ്യാർഥിനികൾ പറഞ്ഞു.
ഹിജാബ് വിഷയം വിവാദമാവുകയും പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുകയും ചെയ്തതിനാല്‍ പരീക്ഷകള്‍ എഴുതാന്‍ സാധിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഹിജാബുമായി ബന്ധപ്പെട്ട് കോളേജില്‍ പ്രശ്നം നടക്കുന്നതിനാല്‍ പല ദിവസങ്ങളിലും അവധിയെടുക്കുകയാണ് ചെയ്യുന്നത്. പി ജി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാത്തതിന്‍റെ കാരണം മനസിലാകുന്നില്ലെന്നും ഹര്‍ജി നല്‍കിയ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പി ജി വിദ്യാർത്ഥിനികൾക്ക് ബാധകമല്ലെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി സി എൻ അശ്വത് നാരായൺ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, മാതാപിതാക്കള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയ കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകളുടെ വാര്‍ത്തയും വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ കൊണ്ടുവിടുന്നതിനും കൂട്ടികൊണ്ടു പോകുന്നതിനുമായി അനൌപചാരിക വസ്ത്രങ്ങളായ ബര്‍മൂഡ, ട്രാക്ക് പാന്റ്‌സുകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, നെറ്റ് വസ്ത്രങ്ങള്‍, ട്രൗസേഴ്‌സ്, സ്ലീവ് ലെസ് വസ്ത്രങ്ങള്‍ എന്നിവ അണിഞ്ഞാണ് മാതാപിതാക്കള്‍ സ്കൂളുകളില്‍ എത്തുന്നത്. ഇത് കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും മാന്യമായി വസ്ത്രം ധരിക്കേണ്ടതിന്‍റെ ആവശ്യകത കുട്ടികള്‍ക്ക് മനസിലാകാതെ പോകുമെന്നും സ്വകാര്യ സ്കൂളുകള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അതിനാല്‍ സ്കൂളുകളില്‍ വരുന്ന മാതാപിതാക്കള്‍ ഡ്രസ്സ് കോഡ് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും പ്രസ്താവനയില്‍ നിര്‍ദ്ദേശിച്ചത്.
ബെംഗളൂരുവിലെ ജയനഗറില്‍ ഉള്‍പ്പെടെയുള്ള സ്‌കൂളികളിലാണ് സര്‍ക്കുലര്‍ ഇറക്കിയത്. സ്വകാര്യ സ്കൂളുകളില്‍ കൊണ്ടുവന്നിരിക്കുന്ന വസ്ത്ര നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്നത്. വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം കാര്യങ്ങളില്‍ ഇടപെടാന്‍ സ്കൂളുകള്‍ അതികൃതര്‍ക്ക് അവകാശമില്ലെന്നും പ്രതിഷേധക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.