യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശ പ്രവര്‍ത്തനത്തെ അപലപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഒരൊറ്റ നീതിയെ ഉള്ളു, അതു രാജ്യ താത്പര്യമാണ്. അതു വയലൻസിൻ്റെ കണക്കു പുസ്തകവും ആയുധ പന്തിയിലെ ഫിയർ ബാലൻസിങ്ങുമാണ്. യുദ്ധം അവസാനിക്കുമ്പോള്‍ നേതാക്കള്‍ സൗമ്യ ഹസ്തദാനങ്ങളിൽ പിരിഞ്ഞു പോയി വോൾഗയുടെ തീരത്ത് വോഡ്ക നുണയും. രക്തസാക്ഷിയായ മകനെ കാത്ത് ഒരാനാഥയായ അമ്മ അല്ലങ്കിൽ തൻ്റെ ഹീറോയായ അച്ഛനെ കാത്ത് ഒരു കുഞ്ഞ് അവരാണ് എല്ലാ യുദ്ധങ്ങളുടേയും ബാക്കിപത്രം - അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഒരൊറ്റ നീതിയെ ഉള്ളു, അതു രാജ്യ താത്പര്യമാണ്. അതു വയലൻസിൻ്റെ കണക്കു പുസ്തകവും ആയുധ പന്തിയിലെ ഫിയർ ബാലൻസിങ്ങുമാണ്. ശീതയുദ്ധാനന്തരം നാറ്റോയുടെ ആയുധമേറ്റ് ഒരു മനുഷ്യനെങ്കിലും മരിക്കാത്ത ദിവസമുണ്ടോ? ബോസ്നിയയിൽ, കൊസവോയിൽ, ഇറാഖിൽ, അഫ്ഗാനിൽ എല്ലായിടത്തും അവരുടെ ആയുധമുരൾച്ചയുണ്ട്. ഒരിഞ്ചുപോലും കിഴക്കോട്ടില്ലന്ന 1997ലെ ഫൗണ്ടിംഗ് നിയമം ലംഘിച്ചത് ആരാണ്? റഷ്യയുടെ ഊർജ്ജ കരുത്തിൽ വളർന്ന് പടരുമായിരുന്ന യൂറേഷ്യൻ എകണോമിക് ബ്ലോക്കിനെ തകർക്കാൻ ഉപരോധ പെരുമഴയൊരുക്കിയത് ആരാണ്?
പാലസ്തീനെ ഇസ്രായേൽ ആക്രമിക്കുമ്പോൾ ഇസ്രായേലിനൊപ്പം ഉക്രയിൻ നിന്നത് എന്തിനാണ്? ക്യൂബൻ മണ്ണിൽ സോവിയറ്റ് മിസൈൽ എത്തുമ്പോൾ അമേരിക്ക അസ്വസ്ഥപ്പെട്ടത് എന്തിനാണ്? രാജ്യ താത്പര്യത്തിൻ്റെ ഉൻമാദം പൂക്കാത്ത സന്ധികൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉണ്ടങ്കിൽ അവ ലംഘിക്കപ്പെടാതിരിന്നിട്ടുണ്ടോ? റഷ്യയും അതേ താത്പര്യത്തിൻ്റെ ഉൻമാദത്തിലാണ് അധിനിവേശത്തിനിറങ്ങുന്നത്. അതേ താല്പര്യത്തിലാണ് ഉക്രയിനെ ഒറ്റയ്ക്കാക്കി അമേരിക്ക അരങ്ങ് വിട്ടത്. ഇന്ത്യ തന്ത്രപരമായ നിശബ്ദതയെ പുണരുന്നത്, പാകിസ്ഥാൻ റഷ്യയുടെ ചിറകിലൊതുങ്ങുന്നത്, ചൈന വൈരം മറന്ന് ചേരുന്നത്. രാജ്യ താത്പര്യത്തിൻ്റെ നീതിശാസ്ത്രത്തിൽ ഭരണഘടന സേനയുടേതാണ്. ഫിലോസഫി ആയുധത്തിൻ്റെയും. അവശേഷിപ്പിക്കുന്ന ചരിത്രം മനുഷ്യാവകാശ ലംഘനത്തിൻ്റെ നടുങ്ങുന്ന കാഴ്ചകളുടേതാണ്.
ഒടുവിൽ ആ നേതാക്കൾ സൗമ്യ ഹസ്തദാനങ്ങളിൽ പിരിഞ്ഞു പോയി വോൾഗയുടെ തീരത്ത് വോഡ്ക നുണയും. അപ്പോഴും രക്തസാക്ഷിയായ മകനെ കാത്ത് ഒരാനാഥയായ അമ്മ അല്ലങ്കിൽ, തൻ്റെ പ്രാണപ്രിയൻ്റെ കാലൊച്ച കാത്ത് ഒരു വിധവയായ പ്രണയിനി അല്ലങ്കിൽ തൻ്റെ ഹീറോയായ അച്ഛനെ കാത്ത് ഒരു കുഞ്ഞ് അവരാണ് എല്ലാ യുദ്ധങ്ങളുടേയും ബാക്കിപത്രം. ദേശീയതയുടെ വിൽപത്രങ്ങൾ!
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക