കണ്ണൂര്‍: യൂണിഫോമിന് അനുസരിച്ചുള്ള ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് വിദ്യാര്‍ഥികളെ മര്‍ദിച്ച അധ്യാപകന്‍ അറസ്റ്റില്‍. തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക അധ്യാപകന്‍ നിധിനെ ആണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ യൂണിഫോമിനൊപ്പം വെള്ള ഹിജാബ് ധരിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ വെള്ള ഹിജാബിന് പകരം കറുത്ത ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. അധ്യാപകന്‍റെ മര്‍ദനത്തില്‍ കണ്ണിന് പരിക്കുപറ്റിയ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം കൂത്തുപറമ്പ് ഗവ. ഹോസ്പിറ്റലില്‍ നിന്ന് ചികിത്സ തേടിയിരുന്നു. മാതാപിതാക്കളും വിദ്യാര്‍ഥികളും അധ്യാപകനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്ന് സ്‌കൂൾ മാനേജ്‌മെന്റ് ഇയാളെ സസ്‌പെൻഡ് ചെയ്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹിജാബ് വിവേചനം കേരളത്തില്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഹിജാബ് ഊരി മാറ്റിയതിന് ശേഷം സ്കൂളില്‍ പ്രവേശനം അനുവദിക്കുന്ന മാനേജ്മെന്‍റിനെതിരെയായിരുന്നു മന്ത്രി രംഗത്തെത്തിയത്. കേരളത്തില്‍ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാനുള്ള എല്ലാ സൗകര്യവുമൊരുക്കണമെന്നും സ്കൂള്‍ അധികൃതര്‍ക്ക് മന്ത്രി കഴിഞ്ഞ ദിവസം നിര്‍ദ്ദേശവും നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് ആഴ്ചയായി തിരുവനന്തപുരത്തെ സെന്‍റ് റോഷ് കോൺവെന്‍റ് സ്‌കൂള്‍ ഗെയ്റ്റിന് മുന്‍പില്‍ വെച്ച് വിദ്യാര്‍ഥികള്‍ ഹിജാബ് ഊരി മാറ്റിയാണ് സ്കൂളില്‍ പ്രവേശിച്ചിരുന്നത്. ഇത്തരം രീതികള്‍ കുട്ടികള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്തുമെന്നും സമൂഹത്തിന് ഇത് ദോഷം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിന്‍റെ വിവേചനപരമായ ഈ നടപടിക്കെതിരെയാണ് മന്ത്രിയുടെ വിമര്‍ശനം. കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടും അധ്യാപകര്‍ ഇത്തരം രീതിയില്‍ പെരുമാറുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നു വരുന്നുണ്ട്.